തിരുവനന്തപുരം: കൊല്ലത്തെ വിസ്‌മയയുടെ മരണ ശേഷം പുരുഷന്‍മാരോടുള്ള വ്യക്‌തി വിരോധം തീര്‍ക്കാന്‍ വനിതാ കമ്മീഷനില്‍ വ്യാജ പരാതി നല്‍കുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍. സത്യസന്ധമായ പല പരാതികളും ലഭിക്കുന്നുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ വ്യാജ പരാതികളും ഉണ്ട്. ഇത്തരം പരാതികള്‍ നമ്മുടെ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കൂയെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
ഇത്തരം വ്യാജപരാതികളുടെ ഉറവിടം നിയമത്തെ പറ്റി അവബോധമുള്ള സ്‌ത്രീകളാണ്. സ്വന്തം ജീവിതം നഷ്‌ടപ്പെടുത്തിയാണെങ്കിലും മറ്റുള്ളവരെ ഒരു പാഠം പഠിപ്പിക്കുമെന്ന ചിന്ത പല പെണ്‍കുട്ടികളുടെയും മനസിൽ ഉടലെടുത്തിട്ടുണ്ട്. ഇത് ഒരു മാനസിക പ്രശ്‌നമായി കാണണം. സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു കൊണ്ടാവരുത് നിയമത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമെന്നും ഷാഹിദ കമാല്‍ പറയുന്നു.
പെണ്‍കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കണം. ആണ്‍കുട്ടികള്‍ക്ക് 25 വയസും പെണ്‍കുട്ടികള്‍ക്ക് 21 വയസും വിവാഹ പ്രായമാവണം. ഈ പ്രായത്തിലേ ഇവര്‍ക്ക് പക്വതയുണ്ടാവൂ. സ്വയം പ്രാപ്‌തരാവുന്ന ഘട്ടത്തില്‍ മാത്രം വിവാഹത്തെ പറ്റി ചിന്തിക്കുന്നതാണ് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു.
Most Read: മാനസയുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി