തിരുവനന്തപുരം: കോവിഡ് കണക്കുകൾ നൽകുന്നില്ലെന്നത് തെറ്റായ പ്രചാരണമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വസ്‌തുതാ വിരുദ്ധമായ ആരോപണങ്ങളാണ് നടക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വസ്‌തുതകൾ മറച്ചു വെച്ചു കേന്ദ്രം കേരളത്തെ വിമർശിക്കുകയാണെന്ന് മന്ത്രി വ്യക്‌തമാക്കി.
കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞപ്പോൾ കണക്കുകൾ പ്രസിദ്ധീകരിക്കേണ്ടെന്ന് സർക്കാർ എടുത്ത തീരുമാനമാണ്. എന്നാൽ, കൃത്യമായി ജില്ലാ, സംസ്‌ഥാനതല അവലോകന യോഗങ്ങൾ ഉൾപ്പടെ നടക്കുന്നുണ്ട്. കേന്ദ്രത്തിന് കണക്കുകൾ ഇമെയിലായി അയക്കുന്നുണ്ട്. അതാത് ദിവസങ്ങളിലെ ഡേറ്റകൾ ആണ് അയച്ചിട്ടുള്ളത്. കേരളം ഒന്നും ചെയ്‌തിട്ടില്ലെന്ന് ബോധപൂർവം വരുത്തി തീർക്കാൻ ശ്രമമുണ്ടെനും, കേന്ദത്തിന്റെ നിലപാട് അത്യന്തം പ്രതിഷേധാർഹമാണെന്നും മന്ത്രി പറഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് രാജ്യത്തിന് എതിരെയുള്ള വിമർശനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കാര്യങ്ങൾ വ്യക്‌തമാക്കി പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നൽകിയിട്ടുണ്ട്. തെറ്റായ വാർത്തകൾ ദേശീയ തലത്തിൽ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ദുരൂഹതകൾ ഉണ്ടെന്നും കോവിഡ് കണക്കുകൾ കൂടുകയാണെങ്കിൽ വീണ്ടും ബുള്ളറ്റിനുകൾ ഇറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Most Read: സുബൈർ വധക്കേസ്; മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി