പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്‌റ്റഡിയിലുള്ള 3 ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരാണ് അറസ്‌റ്റിലായത്. രമേശാണ് സുബൈർ വധത്തിലെ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇയാൾ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്തിന്റെ ഉറ്റസുഹൃത്താണ്.
സുബൈറിനെ കൊലപ്പെടുത്തിയത് മൂന്നാം ശ്രമത്തിലാണ്. സുബൈറിന് നേരെ പ്രതികൾ രണ്ടുവട്ടം കൊലപാതകം ശ്രമം നടത്തിയിരുന്നു. എന്നാൽ, പോലീസ് പട്രോളിങ് ഉണ്ടായതിനാൽ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതികൾ മൊഴി നൽകി. സഞ്‌ജിത്തിന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണ് സുബൈർ വധം എന്ന് പോലീസ് പറയുന്നു. കൊലപാതകം ആസൂത്രണം ചെയ്‌തത് സഞ്‌ജിത്തിന്റെ സുഹൃത്തായ രമേശാണ്.
കൂടുതൽ പേർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് പിറകിൽ സുബൈറിന് പങ്ക് ഉണ്ടാകുമെന്ന് സഞ്‌ജിത്ത് നേരത്തെ പറഞ്ഞിരുന്നതായും രമേശ് പോലീസിൽ മൊഴി നൽകി. അതേസമയം, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്‌റ്റഡിയിലെടുക്കും എന്നും പോലീസ് വ്യക്‌തമാക്കുന്നു.
Most Read: പാർട്ടി കോൺഗ്രസിൽ സ്വകാര്യ വാഹനം ടാക്‌സിയായി ഉപയോഗിച്ചത് തെറ്റ്; പരാതി കിട്ടിയാൽ നടപടി