ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംയുക്‌ത കിസാൻ മോർച്ചയും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ തുറന്നമനസോടെയുള്ള ചർച്ച ആകാമെന്നാണ് കൃഷിമന്ത്രാലയത്തിന് വേണ്ടി കഴിഞ്ഞദിവസം സെക്രട്ടറി സഞ്‌ജയ് അഗർവാൾ അറിയിച്ചത്.
കർഷകർ മുന്നോട്ട് വെച്ച നാലിന അജണ്ടയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചർച്ചയാണ് ആവശ്യമെന്ന് കിസാൻമോർച്ച കേന്ദ്രത്തിന് അയച്ച മറുപടിക്കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളിലും ഭേദഗതികളല്ല, മറിച്ച് നിയമങ്ങൾ മുഴുവനായും റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യണമെന്നാണ് കർഷകരുടെ നിലപാട്. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രവും വ്യക്‌തമാക്കിയിട്ടുള്ളതിനാൽ ബുധനാഴ്‌ച നടക്കുന്ന ചർച്ച ഇരുപക്ഷത്തിനും നിർണായകമാകും. ചർച്ച പരാജയപ്പെട്ടാൽ പുതുവർഷം മുതൽ അതിരൂക്ഷമായ സമരത്തിന് തയാറെടുക്കുകയാണ് കർഷകർ.
Read also: രാജ്‌കോട്ടില്‍ എയിംസിന് പ്രധാനമന്ത്രി ഡിസംബര്‍ 31ന് തറക്കല്ലിടും