ന്യൂഡെൽഹി: കർഷക സമരം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. കർഷകരുടെ പ്രശ്‍നങ്ങളിൽ സമവായവും അനുവദിച്ചിട്ടുണ്ട്. കാർഷിക പ്രശ്‌നങ്ങൾ ഉന്നയിക്കാൻ അഞ്ച് മണിക്കൂർ അധിക സമയമാണ് അനുവദിച്ചത്. നന്ദി പ്രമേയ ചർച്ചയുടെ സമയം കൂട്ടും. ചോദ്യോത്തര വേളയും ശൂന്യവേളയും ഒഴിവാക്കാനും തീരുമാനിച്ചു.
ഇതോടെ രാജ്യസഭയിൽ 15 മണിക്കൂർ കർഷക പ്രശ്‌നങ്ങൾ സംബന്ധിച്ച് ചർച്ച നടത്താം. കർഷക പ്രശ്‍നങ്ങൾ അഞ്ച് മണിക്കൂറെങ്കിലും ചർച്ച ചെയ്യണമെന്ന് 16 പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ ആവശ്യപ്പെട്ടിരുന്നു. ഇത് 15 മണിക്കൂറായി നീട്ടിയതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു.
പാർലമെന്ററി ധനകാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അതേസമയം, ചർച്ച ആവശ്യപ്പെട്ട് രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് എഎപി എംപിമാർ പ്രതിഷേധിച്ചു. പാർലമെന്റ് പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ആം ആദ്‌മി പാർട്ടിയുടെ മൂന്ന് എംപിമാർ സഭയുടെ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചത്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു. സമവായം ആയിട്ടും ഇത്തരത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ എംപിമാർക്കെതിരെ സഭയെ നിയന്ത്രിച്ചിരുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു നടപടി എടുക്കുകയായിരുന്നു. തുടർന്ന്, രാജ്യസഭയിൽ ഇന്ന് ഒരു ദിവസത്തേക്ക് എംപിമാർക്ക് സസ്‌പെൻഷൻ നൽകാൻ തീരുമാനിക്കുകയായിരുന്നു. സസ്‌പെൻഷൻ നടപടികൾക്ക് ശേഷവും മൂന്ന് എംപിമാരും സഭയുടെ നടുത്തളത്തിൽ തന്നെ തുടരുകയും മുദ്രാവാക്യം വിളി തുടരുകയും ചെയ്‌തു.
Also Read: കുറ്റകരമായ അനാസ്‌ഥ; സിദ്ദീഖ് കാപ്പൻ വിഷയത്തിൽ പ്രശാന്ത് ഭൂഷൺ