ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ളിക്ക് ദിനത്തിൽ സംഘടിപ്പിച്ച ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ പതാക ഉയർത്തിയത് ഗായകനും നടനുമായ ദീപ് സിദ്ധുവിന്റെ അനുയായികളെന്ന് കർഷക സംഘടനകൾ. ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാന ഘടകത്തിന്റെ ഗുർനാം സിങ്ങാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. സിദ്ധു കർഷകരെ തെറ്റിദ്ധരിപ്പിച്ച് ആക്രമത്തിലേക്ക് നയിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.
ദീപ് സിദ്ധുവും അദ്ദേഹത്തിന്റെ അനുയായിയുമാണ് കർഷക സമരത്തിനിടെ പ്രശ്‌നമുണ്ടാക്കിയതെന്ന് യോഗേന്ദ്ര യാദവും ആരോപിച്ചു. ചെങ്കോട്ടയിലുണ്ടായ സംഭവങ്ങൾ നാണക്കേടുണ്ടാക്കുന്നതാണ്. സമരത്തിന്റെ തുടക്കത്തിൽ സിദ്ധു ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ നടന്ന സംഭവങ്ങളുടെ ഉത്തരവാദത്തിൽ നിന്ന് അദ്ദേഹത്തിന് ഒളിച്ചോടാൻ സാധിക്കില്ല. ചെങ്കോട്ടയിലെ ആക്രമത്തിൽ വിശദമായ അന്വേഷണം വേണമെന്നും യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു.
സിദ്ധു ബിജെപിയുടെ ഏജന്റാണെന്നും സണ്ണി ഡിയോൾ എംപിക്ക് വേണ്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിരുന്നതായും കർഷക സംഘടനകൾ ആരോപണം ഉന്നയിക്കുന്നുണ്ട്. കോൺഗ്രസ് എംപി രൺവീത് സിങ് ബിട്ടുവും സിദ്ധുവിന് എതിരെ സമാനമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ എത്തിയ സമരക്കാർ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ തുടരുന്നതിനിടെയാണ് കർഷകരുടെ ആരോപണം. കോൺഗ്രസ് എംപി ശശി തരൂർ അടക്കമുള്ളവർ പതാക ഉയർത്തിയതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
“നിർഭാഗ്യകരം, കർഷകരുടെ പ്രതിഷേധത്തെ ഞാൻ ആദ്യം മുതൽ പിന്തുണച്ചിരുന്നു, എന്നാൽ എനിക്ക് അരാജകത്വം ക്ഷമിക്കാൻ കഴിയില്ല. റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടക്ക് മുകളിൽ ഉയരേണ്ടത് ത്രിവർണ പതാകയാണ്”, മറ്റൊരു കൊടിയും അവിടെ ഉയരാൻ പാടില്ലെന്നായിരുന്നു തരൂർ പ്രതികരിച്ചത്.
Read also: ഇന്ത്യൻ എക്സ്പ്രസിന് റിപ്പബ്ളിക് ടിവിയുടെ വക്കീൽ നോട്ടീസ്