ന്യൂഡെൽഹി: ടിആർപി കേസുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിട്ടതിൽ ഇന്ത്യൻ എക്സ്പ്രസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി റിപ്പബ്ളിക്ക് ടിവി. ബാർക് സിഇഒ പാർഥോ ദാസ് ഗുപ്‌തക്ക് റിപ്പബ്ളിക്ക് ടിവിയുടെ എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമി രണ്ട് അവധി ദിനങ്ങൾക്ക് 12000 യുഎസ് ഡോളറും മൂന്ന് വർഷങ്ങളിലായി നാൽപത് ലക്ഷം രൂപയും നൽകിയെന്ന മുംബൈ പൊലീസിന്റെ അനുബന്ധ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിട്ടതിലാണ് ഇന്ത്യൻ എക്സ്പ്രസിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
ബാർക് സിഇഒയും ഗോസ്വാമിയും തമ്മിലുള്ള വാട്സ്ആപ്പ് സംഭാഷണങ്ങൾ പരസ്യമായതിന് പിന്നാലെയാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടും പുറത്ത് വന്നത്. പത്രം ജേണലിസത്തിലെ എല്ലാ ധാർമ്മികതയും മറന്ന് ഒരേസമയം ആരാച്ചാരും ന്യായാധിപനും ആയി മാറിയെന്ന് റിപ്പബ്ളിക്ക് ടിവി കുറ്റപ്പെടുത്തി. ചാനലിന്റെ പ്രശസ്‌തിയെ ബാധിക്കുന്ന തരത്തിൽ റിപ്പോർട് നൽകിയെന്നും സെൻസേഷണലിസത്തിലൂടെ സ്വന്തം കോർപ്പറേറ്റ് താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് പത്രം ശ്രമിക്കുന്നതെന്നും റിപ്പബ്ളിക് ടിവി ആരോപിക്കുന്നു.
അർണബ് ഗോസ്വാമി പാർഥോ ദാസ് ഗുപ്‌തക്ക് പണം നൽകിയെന്ന് പാർഥോ ദാസ് ഗുപ്‌ത മുംബൈ പൊലീസിനോട് പറഞ്ഞതാണ് എന്ന ഭാഗം എക്സ്പ്രസ് വിട്ടു കളഞ്ഞുവെന്നും അതുകൊണ്ട് തന്നെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നും റിപ്പബ്ളിക്ക് ടിവി പരാതിയിൽ പറയുന്നു. മുംബൈ പൊലീസിന്റെ കുറ്റപത്രത്തിലെ വിവരങ്ങൾ നിഷേധിച്ച് പാർഥോ ദാസ് ഗുപ്‌ത രംഗത്ത് വന്നതാണെന്നും റിപ്പബ്ളിക്ക് ടിവി പറഞ്ഞു.
Read also: ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട സംഘർഷം; നാല് കേസുകൾ രജിസ്‌റ്റർ ചെയ്‌തു