സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ജില്ലയിലേക്ക് പാലുമായി എത്തിയ വാഹനം അതിർത്തിയിൽ ക്ഷീര കർഷകർ തടഞ്ഞു. കഴിഞ്ഞ ദിവസമാണ് മുത്തങ്ങയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്‌റ്റിന് സമീപം വാഹനം തടഞ്ഞത്. പള്ളിക്കുന്നിലെ സ്വകാര്യ പാൽവിതരണ കമ്പനിയിലേക്ക് കൊണ്ടുവന്ന പാലാണിത്. പിക്കപ്പ് വാഹനത്തിൽ ചെറിയ ടാങ്കിലും 14 കാനുകളിലുമായി 800 ലിറ്ററോളം പാലാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് പാൽ കൊണ്ടുവരുന്നത്. മിൽമയുടേതടക്കം പാലിന്റെ സാമ്പിൾ പരിശോധിക്കുന്ന ഭക്ഷ്യസുരക്ഷാ വിഭാഗം അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കണം, കർഷകർ പറഞ്ഞു. കർണാടകത്തിലെ പാൽ ജില്ലയിലെത്തിച്ച് വയനാട്ടിൽ നിന്നുള്ള പാലാണിതെന്ന വ്യാജേനയാണ് വിൽക്കുന്നതെന്നും കർഷകർ ആരോപിച്ചു.
ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ പാൽ വിപണനം കുറഞ്ഞതിനെ തുടർന്ന് മലബാർ മേഖലയിൽ നിന്നുള്ള പാൽ സംഭരണം മിൽമ വെട്ടിച്ചുരുക്കിയ സാഹചര്യത്തിൽ അയൽ സംസ്‌ഥാനങ്ങളിൽ നിന്ന് പാൽ കൊണ്ടുവന്ന് വിൽക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കർഷകർ. രണ്ട് ദിവസം മുൻപ് ചുണ്ടക്കരയിലും സമാനമായ സാഹചര്യത്തിൽ കർഷകർ വാഹനം തടഞ്ഞിരുന്നു.
പാൽ വിപണനത്തിൽ ഉണ്ടായ ഇടിവിനെ തുടർന്ന് മലബാർ മേഖലയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവെച്ചിരുന്നു. പാൽ സംഭരണത്തിൽ 40 ശതമാനം കുറവ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പാലിന് പ്രാദേശിക വിപണികളും ഇല്ല.
7,95,000 ലിറ്ററാണ് നിലവിൽ മിൽമയുടെ പാൽ സംഭരണം. ഇതിൽ പാലക്കാട് നിന്ന് മാത്രം 2.70 ലക്ഷം ലിറ്ററിന്റെ സംഭരണമുണ്ട്. ലോക്ക്ഡൗൺ തുടങ്ങിയതോടെ സംഭരിക്കുന്ന പാലിൽ 4 ലക്ഷത്തോളം ലിറ്റർ പാൽ മിച്ചം വരുന്നതായി മിൽമ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് മലബാർ മേഖലയിൽ നിന്നും ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവെച്ചത്.
Read also: കോവിഡ് വ്യാപനം; ജില്ലയിൽ 30 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടും