കോഴിക്കോട്: മാനന്തവാടിയിൽ നിന്നും മയക്കുവെടിവെച്ചു പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിൽ മുഴ ഉണ്ടായിരുന്നു. അത് പഴുത്തു. ആനയുടെ ലിംഗത്തിലും മുറിവുണ്ടായിരുന്നു. ഞരമ്പിൽ അമിതമായി കൊഴുപ്പും അടിഞ്ഞുകൂടിയിരുന്നു. സമ്മർദ്ദത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് ആന ചരിയാൻ കാരണമെന്നും വെറ്ററിനറി സർജൻ വ്യക്‌തമാക്കി.
പൂർണമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ഒരാഴ്‌ചക്കുള്ളിൽ ലഭിക്കുമെന്ന് കർണാടക പിസിസിഎഫ് സുഭാഷ് മാൽഖഡെ അറിയിച്ചു. കേരളത്തിലേയും കർണാടകയിലേയും വെറ്ററിനറി ടീം സംയുക്‌തമായിട്ടാണ് ആനയുടെ പോസ്‌റ്റുമോർട്ടം നടത്തിയത്. രാവിലെ തുടങ്ങിയ പോസ്‌റ്റുമോർട്ടം വൈകിട്ട് മൂന്ന് മണിയോടെ പൂർത്തിയായി.
ചെറിയ ഇടവേളകളിൽ രണ്ടുതവണ മയക്കുവെടി ദൗത്യത്തിന് ഇരയായ ആനയാണ് തണ്ണീർ കൊമ്പൻ. ആളും ബഹളവും കൂടിയത് ആനയെ ഭയപ്പെടുത്തിയിരിക്കാം എന്നാണ് സുഭാഷ് മാൽഖഡെ പറയുന്നത്. ആനയുടെ ശരീരത്തിൽ കണ്ടെത്തിയ പഴക്കമുള്ള മുറിവിൽ നിന്ന് പഴുപ്പ് മറ്റിടങ്ങളിലേക്കും വ്യാപിച്ചിരുന്നു. ആക്കൂട്ടത്തിനിടയിൽ ഏറെ നേരം നിന്നതും, ദൗത്യം നീണ്ടതും, മയക്കുവെടിയും ആനയ്‌ക്ക് സമ്മർദ്ദം കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ രണ്ടുമണിയോടെ രാമപുരത്തെ ക്യാമ്പിൽ എത്തിച്ചപ്പോൾ ആന കുഴഞ്ഞു വീഴുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടിവെച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് കർണാടകയ്‌ക്ക് കൈമാറി. ആനയെ അർധരാത്രിയോടെയാണ് ബന്ദിപ്പൂർ വനത്തിൽ തുറന്നുവിട്ടത്. പിന്നാലെ ആന ചരിഞ്ഞതായാണ് വിവരം. മയക്കുവെടിവെച്ചു വാഹനത്തിൽ കയറ്റുന്ന സമയത്ത് തന്നെ തീർത്തും അവശനായിരുന്നു തണ്ണീർകൊമ്പൻ. മയക്കുവെടിവെച്ചപ്പോഴും യാതൊരു പ്രകോപനവും ആനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
Most Read| മെയ് പത്തിനകം ഇന്ത്യൻസേന പിൻമാറുമെന്ന് മാലദ്വീപ്; വ്യക്‌തത വരുത്താതെ ഇന്ത്യ