ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ഇന്ന് മുതൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്‌തമാക്കും. കേന്ദ്രസർക്കാരിനും, ബിജെപിക്കും എതിരായ പ്രചാരണ പരിപാടികളാണ് ഈ സംസ്‌ഥാനങ്ങളിൽ കർഷകർ ആഹ്വാനം ചെയ്‌തിരിക്കുന്നത്.
രാജ്യത്ത് ശക്‌തമായ രാഷ്‌ട്രീയ പോരാട്ടം നടക്കാൻ പോകുന്ന ബംഗാളിലെ നന്ദിഗ്രാമിൽ ഇന്ന് നടത്തുന്ന പ്രതിഷേധ റാലിയിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് അടുത്ത ദിവസങ്ങളിലായി കൊൽക്കത്തയിലും, സിംഗൂരിലും, അസൻസോളിലും കർഷക സംഘടനകൾ ബിജെപിക്ക് എതിരായ പ്രതിഷേധ പരിപാടികൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്.
അതേസമയം തന്നെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പ് കൂടി അടുത്തതോടെ നരേന്ദ്രമോദി സർക്കാർ വേട്ടയാടുമെന്ന ഭയത്തെ തുടർന്ന് കർഷക സമരങ്ങൾക്ക് പിന്തുണ നൽകാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറാകുന്നില്ലെന്നാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. നിലവിൽ രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷക സമരം 107ആം ദിവസത്തിലേക്ക് കടന്നു.
Read also : മമതക്ക് ഭീഷണിയെന്ന് ആരോപണം; ബിജെപിക്കെതിരെ പരാതിയുമായി തൃണമൂൽ