കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ബിജെപി നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉൾപ്പടെ ഭീഷണിപ്പെടുത്തുന്നതായി അറിയിച്ച് തൃണമൂൽ കോൺഗ്രസ്. ഇതുസംബന്ധിച്ച് തൃണമൂൽ എംപിമാർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. അതേസമയം, പരിക്കേറ്റ് ചികിൽസയിൽ കഴിയുകയായിരുന്ന മമതാ ബാനർജി ആശുപത്രി വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക നാളെ പുറത്തിറക്കും. അടുത്ത ദിവസം മുതൽ മമത പ്രചാരണത്തിനിറങ്ങും.
വെള്ളിയാഴ്‌ച വൈകിട്ട് 7 മണിയോടെയാണ് മമത ആശുപത്രി വിട്ടത്. മുഖ്യമന്ത്രിയുടെ നിർബന്ധപ്രകാരമാണ് ഡിസ്‌ചാർജ് ചെയ്യുന്നതെന്നും മമതയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം നന്ദിഗ്രാമിൽ പ്രത്യേക നിരീക്ഷകനെ നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്‌ചിമ ബംഗാളിൽ നിന്നുള്ള പത്ത് നേതാക്കൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈ ലെവൽ സുരക്ഷ നൽകാൻ തീരുമാനിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിൽ പ്രചാരണത്തിനായി എത്തും. അതിനിടെ, ഡെൽഹിയിൽ കർഷക പ്രക്ഷോഭം നയിക്കുന്ന നേതാക്കൾ സംയുക്‌ത മോർച്ചയായി നന്ദിഗ്രാമിൽ പ്രചാരണം ആരംഭിച്ചു.
Read also: നേമം ഉൾപ്പടെ 10 മണ്ഡലങ്ങളിൽ തർക്കം തുടരുന്നു; ഡെൽഹിയിൽ ഇന്നും ചർച്ച