ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ സമരപരിപാടികൾ കൂടുതൽ കടുപ്പിക്കാൻ കർഷക സംഘടനകൾ. മൂന്നാം ഘട്ട സമര പരിപാടികൾ ചർച്ച ചെയ്യുന്നതിന് കർഷക സംഘടനകൾ അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു. കർഷകസമരം ഒൻപത് മാസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് സംയുക്‌ത കിസാൻ മോർച്ച അഖിലേന്ത്യാ കൺവൻഷൻ വിളിച്ചത്.
സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി പാർലമെന്റിലേക്ക് അടക്കം മാർച്ച് സംഘടിപ്പിച്ചെങ്കിലും കേന്ദ്രത്തിന്റെ നിലപാടിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ഈ സാഹചര്യത്തിൽ തുടർ സമരപരിപാടികൾ ശക്‌തമാക്കണം, ഡെൽഹി അതിർത്തികളിൽ സമരം തുടരുമ്പോഴും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന മറ്റ് സമര രീതികളിലേക്ക് കടക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാകും അഖിലേന്ത്യാ കൺവൻഷനിലെ പ്രധാന അജണ്ട. കൺവെൻഷനിലേക്ക് തൊഴിലാളി സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.
അതോടൊപ്പം, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപിക്കെതിരെ കർഷക സംഘടനകൾ അടുത്ത മാസം അഞ്ചിന് കിസാൻ മഹാപഞ്ചായത്ത് നടത്തും. ‘മിഷൻ യുപി’യുടെ ഭാഗമായിട്ടാണ് മഹാപഞ്ചായത്ത് നടത്തുന്നത്. മുസഫർനഗറിൽ സെപ്റ്റംബർ അഞ്ചിന് നടത്തുന്ന മഹാപഞ്ചായത്തിൽ രാകേഷ് ടിക്കായത്ത്, ദർശൻപാൽ അടക്കമുള്ള കർഷകനേതാക്കൾ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്ന് കർഷക സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കർഷക പ്രക്ഷോഭങ്ങളിൽ ഉണ്ടായ മരണങ്ങളിൽ പ്രതിഷേധിച്ച് പഞ്ചാബിൽ നിന്നുള്ള ബിജെപി മുൻ എംഎൽഎ സുഖ്‌പാൽ സിംഗ് നന്നു പാർടിയിൽ നിന്ന് രാജിവെച്ചു. സമരം ചെയ്യുന്നവര്‍ മരണപ്പെടുന്നതില്‍ തന്റെ അനുയായികള്‍ നിരാശരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
താന്‍ ഉടനെ ഒരു പാർടിയിലേക്കും ഇല്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നതിന് അനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂവെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാല്‍ താന്‍ ശിരോണിമണി അകാലിദളുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ പഞ്ചാബിലെ ബിജെപിയുടെ സുപ്രധാന നേതാക്കളില്‍ ഒരാളാണ് സുഖ്‌പാൽ സിംഗ് നന്നു. സുഖ്‌പാലിന്റെ രാജിയെ തുടര്‍ന്ന് കനത്ത പ്രതിസന്ധിയാണ് സംസ്‌ഥാന ബിജെപിയില്‍ ഉണ്ടായിരിക്കുന്നത്. പഞ്ചാബ് ബിജെപി വക്‌താവ് അനില്‍ സരീന്‍ സുഖ്‌പാൽ സിംഗുമായി ചര്‍ച്ച നടത്തിയെങ്കിലും രാജിയിൽ നിന്ന് പിൻമാറാൻ അദ്ദേഹം തയ്യാറായില്ല.
Most Read: ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ സുപ്രീം കോടതിയെ അറിയിച്ച് കേരളം