ന്യൂഡെൽഹി: കേരളത്തിൽ എംപിമാരും, എംഎൽഎമാരും പ്രതികളായ 547 ക്രിമിനൽ കേസുകൾ വിവിധ കോടതികളുടെ പരിഗണനയിലുണ്ടെന്ന് സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം. കേരള ഹൈക്കോടതി രജിസ്ട്രാറാണ് ജനപ്രതിനിധികളുടെ കേസ് വിവരങ്ങൾ കോടതിയെ അറിയിച്ചത്. കഴിഞ്ഞ ജൂലൈ 31 വരെയുള്ള കണക്കാണിത്.
ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയിൽ 170 കേസുകളാണ് തീർപ്പാക്കാനുള്ളത്. തിരുവനന്തപുരം ജില്ലയിൽ എൺപത് കേസുകളാണ് വിവിധ കോടതികളുടെ പരിഗണനയിലുള്ളത്. 2020 സെപ്റ്റംബർ മുതൽ കഴിഞ്ഞ ജൂലൈ വരെ 36 കേസുകൾ പ്രോസിക്യൂഷൻ പിൻവലിച്ചെന്നും ഹൈക്കോടതി രജിസ്ട്രാർ അറിയിച്ചു.
ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യ ഹരജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. എംപിമാരും, എംഎൽഎമാരും പ്രതികളായ കേസുകൾ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്ന് പൊതുതാൽപര്യ ഹരജി പരിഗണിക്കവേ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
Read Also: കോവിഡ്; ഇത്തവണയും ആറൻമുള ഉതൃട്ടാതി വള്ളംകളി ഉണ്ടാവില്ല