പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറൻമുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല. ഓണത്തോട് അനുബന്ധിച്ചുള്ള ആറൻമുളയിലെ ചടങ്ങുകൾക്ക് 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് ഇക്കുറി അനുമതി. 12 പള്ളിയോടങ്ങൾ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സർക്കാർ അംഗീകരിച്ചില്ല.
ഇന്ന് രാത്രിയോടെ കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് ഓണ വിഭവങ്ങളുമായി തിരുവോണത്തോണി ആറൻമുളയിലേക്ക് പുറപ്പെടും. തിരുവോണത്തോണിക്ക് അകമ്പടിയേകാനും ഉതൃട്ടാതി ജലമേളക്കും അഷ്‌ടമി രോഹിണി വളളസദ്യക്കും 3 പളളിയോടങ്ങൾ എന്ന തീരുമാനത്തിൽ മാറ്റമില്ല.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണയും ഒരു പള്ളിയോടം മതിയെന്ന നിർദേശം വന്നെങ്കിലും പിന്നീട് തിരുത്തി. നിയന്ത്രണങ്ങൾ കർശനമായി പാലിക്കാമെന്ന പള്ളിയോട സേവാസംഘത്തിന്റെ ഉറപ്പിനെ തുടർന്നാണ് സർക്കാർ ഇളവ് അനുവദിച്ചത്. നിലവിൽ കീഴവൻ മഴി, മാരാമൺ, കോഴഞ്ചേരി പള്ളിയോടങ്ങളെയാണ് ചടങ്ങുകൾക്കായി തിരഞ്ഞെടുത്തത്.
പളളിയോടങ്ങളിലെ തുഴച്ചിൽക്കാരുടെ വാക്‌സിനേഷൻ പൂർത്തിയായിട്ടുണ്ട്. 40 തുഴച്ചിൽക്കാരാണ് ഇത്തവണ ഒരു പള്ളിയോടത്തിലുണ്ടാവുക. ഇന്ന് കാട്ടൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് തിരുവോണ നാളിൽ പുലർച്ചെ തോണി ആറൻമുളയിൽ എത്തും. 25ന് ഉതൃട്ടാതി ജലമേളയും 30ന് അഷ്‌ടമിരോഹിണി വള്ളസദ്യയും നടക്കും.
Read Also: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്