ന്യൂഡെല്‍ഹി : കര്‍ഷക സമരങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി രാജ്യത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ പുതിയ വാഗ്‌ദാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍ രേഖാമൂലം ഉറപ്പ് നല്‍കുമെന്ന വാഗ്‌ദാനമാണ് കേന്ദ്രം വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കില്ലെന്നും കേന്ദ്രം രേഖാമൂലം കര്‍ഷകരെ അറിയിച്ചു. പ്രധാനമായും 5 നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ രേഖാമൂലം കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുമെന്ന് വ്യക്‌തമാക്കുന്നത്.
താങ്ങുവില നിലനിര്‍ത്തും, തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കോടതിയെ നേരിട്ട് സമീപിക്കാം, കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി നിലനിര്‍ത്തും, സ്വകാര്യമേഖലയെ നിയന്ത്രിക്കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും തുടങ്ങിയവയാണ് രേഖാമൂലം ഉറപ്പ് നല്‍കാമെന്ന് കേന്ദ്രം വ്യക്‌തമാക്കുന്നത്. ഇവയെല്ലാം കേന്ദ്രം നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ തന്നെയാണെങ്കിലും രേഖാമൂലം ഉറപ്പ് നല്‍കുമെന്ന് ഇപ്പോള്‍ വ്യക്‌തമാക്കുന്നുണ്ട്.
സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി കര്‍ഷക സംഘടനാ നേതാക്കള്‍ സിംഗുവിലെ പ്രക്ഷോഭ സ്‌ഥലത്ത് ഇന്ന് ചര്‍ച്ച നടത്തും. കേന്ദ്രം മുന്നോട്ട് വച്ച ഈ നിര്‍ദേശങ്ങള്‍ ഒന്നും അംഗീകരിക്കാന്‍ നേരത്തെ സംഘടനകള്‍ തയ്യാറായിരുന്നില്ല. അതിനാല്‍ തന്നെ ഇന്ന് നടക്കുന്ന ചര്‍ച്ചയിലും ഇവ കര്‍ഷകര്‍ അംഗീകരിക്കുമോ എന്നത് സംശയമായി നിലനില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസവും കര്‍ഷക സംഘടനാ നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് നിര്‍ദേശങ്ങള്‍ രേഖാമൂലം ഉറപ്പ് നല്‍കുമെന്ന വാഗ്‌ദാനവുമായി സര്‍ക്കാര്‍ രംഗത്ത് വന്നത്. കര്‍ഷക സംഘടനകളുമായി കേന്ദ്രം ഇന്ന് നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയിട്ടുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങളില്‍ കര്‍ഷക സംഘടനാ നേതാക്കള്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും.
Read also : ഇന്ധന വിലക്കയറ്റം; പെട്രോൾ പമ്പുകൾക്ക് പുതിയ പേര് നൽകി കോൺഗ്രസ്