ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്തെ 5 അതിർത്തികൾ സ്‍തംഭിപ്പിച്ചുള്ള കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമങ്ങൾ മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ കേന്ദ്ര സർക്കാർ കർഷകരുമായി ഇന്ന് നിർണായക ചർച്ച നടത്തും. അതിനിടെ, നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചാബിൽ നിന്നുള്ള കൂടുതൽ കർഷകർ ഡെൽഹിയിലേക്ക് തിരിച്ചു.
കർഷകരുമായി കേന്ദ്ര സർക്കാർ നടത്തുന്ന 9ആം ചർച്ചയാണ് ഇന്നത്തേത്. കഴിഞ്ഞ 8 തവണ നടത്തിയ ചർച്ചയും പരാജയമായിരുന്നു. ഫലപ്രദമായ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമാർ നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കർഷക നേതാക്കളുമായി തുറന്ന മനസോടെ ചർച്ചക്ക് തയാറാണെന്നും അദ്ദേഹം വ്യക്‌തമാക്കി. സർക്കാരുമായി ചർച്ചക്ക് തയാറാണെന്ന് കർഷകരും അറിയിച്ചിട്ടുണ്ട്.
നിയമങ്ങൾ സ്‌റ്റേ ചെയ്യാൻ സുപ്രീംകോടതി ഉത്തരവിട്ടത് കേന്ദ്രത്തിന്റെ വീഴ്‌ചയായി ഉയർത്തികാണിക്കാനാണ് സാധ്യത. വിധിയുടെ അടിസ്‌ഥാനത്തിൽ നിയമങ്ങൾ പിൻവലിക്കാനും ആവശ്യപ്പെടും. നിലവിലെ നിയമങ്ങൾ പരിശോധിക്കാനുള്ള സമിതിക്ക് മുൻപാകെ ഹാജരാവില്ലെന്ന് നേതാക്കൾ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Read also: ‘കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കാത്ത നേതാക്കള്‍ക്ക് പ്രവേശനമില്ല’; തീരുമാനമെടുത്ത് യുപിയിലെ ഒരുഗ്രാമം