ലഖ്‌നൗ: ഡെല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണക്കാത്ത നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് പടിഞ്ഞാറന്‍ യുപിയിലെ ഭാഗ്‌പത് ജില്ലയിലെ സരൂര്‍പൂര്‍ കലന്‍ ഗ്രാമം. ഗ്രാമത്തില്‍ ബുധനാഴ്‌ച ചേര്‍ന്ന 36 ജാതി വിഭാഗങ്ങളുടെ പഞ്ചായത്ത് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കര്‍ഷക പ്രതിഷേധത്തെ പിന്തുണക്കാത്ത രാഷ്‌ട്രീയ പാര്‍ട്ടി, കര്‍ഷക സംഘടനാ നേതാക്കളെ പഞ്ചായത്ത് അപലപിക്കുന്നതായും അത്തരക്കാര്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം വിലക്കാനും യോഗം തീരുമാനിക്കുക ആയിരുന്നു. അവശ്യ സാധനങ്ങളുമായി ജനുവരി 16ന് ഡെല്‍ഹിയില്‍ പ്രതിഷേധം നയിക്കുന്ന കര്‍ഷകരെ സന്ദര്‍ശിക്കാനും ഗ്രാമത്തിലെ ഓരോ കുടുംബത്തില്‍ നിന്നും അവരുടെ ജാതിയും സമുദായവും നോക്കാതെ സംഭാവനകള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഇതിനോടകം ഗ്രാമവാസികളില്‍ നിന്ന് 4.5 ലക്ഷം രൂപ സംഭാവന ലഭിച്ചിട്ടുണ്ടെന്നും അവശ്യ സാധനങ്ങള്‍ ഡെല്‍ഹിയിലെത്തിക്കാന്‍ ഒമ്പത് ട്രാക്‌ടറുകള്‍ ഗ്രാമവാസികള്‍ നല്‍കിയതായും കര്‍ഷക നേതാവ് വ്യക്‌തമാക്കി. അതിജീവനത്തിനായുള്ള പോരാട്ടത്തില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ നേതാക്കളുടെ പ്രസക്‌തി എന്താണെന്നാണ് ഗ്രാമവാസികള്‍ ചോദിക്കുന്നത്. ഒരു പാര്‍ട്ടിയുമായും തങ്ങള്‍ക്ക് ബന്ധമില്ലെന്നും അവര്‍ പറഞ്ഞു.
Also Read: കോവിഡ് വാക്‌സിൻ വന്ധ്യത ഉണ്ടാക്കുമെന്ന് പ്രചരണം; മറുപടിയുമായി ഹർഷ വർധൻ