ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുന്ന സമരം തടയുന്നതിനായി കൂടുതല്‍ പോലീസ് സേനയെ വിന്യസിപ്പിക്കാന്‍ നീക്കം. പോലീസ് വിന്യാസം ശക്‌തമാക്കി ഡെല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ അടക്കാനാണ് നിലവിലെ തീരുമാനം. ഇതിലൂടെ മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും ഡെല്‍ഹിയിലേക്ക് കര്‍ഷകര്‍ പ്രവേശിക്കുന്നത് തടയുകയാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. കര്‍ഷക സമരം നിലവില്‍ 21 ആം ദിവസവും ശക്‌തമായി പുരോഗമിക്കുകയാണ്.
ഡെല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ദിനം പ്രതി കൂടുതല്‍ ശക്‌തമാകുകയാണ്. നിരവധി സംസ്‌ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് കര്‍ഷകരാണ് ദിവസവും ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്കെത്തുന്നത്. പോലീസിനെ വിന്യസിപ്പിച്ച് അതിര്‍ത്തികള്‍ അടക്കാനാണ് നീക്കമെങ്കിലും കര്‍ഷകര്‍ സമരത്തില്‍ നിന്നും പിൻമാറാന്‍ ഒരുക്കമല്ലെന്ന് വ്യക്‌തമാക്കിക്കഴിഞ്ഞു. അതിനു തെളിവാണ് ഗ്രാമങ്ങള്‍ ചുറ്റി വളരെയധികം ദൂരം താണ്ടി സമരത്തിന് പിന്തുണയുമായി ദിനംപ്രതി ഡെല്‍ഹിയിലേക്കുന്ന കര്‍ഷകര്‍.
നിലവില്‍ കര്‍ഷകര്‍ ഡെല്‍ഹിയിലേക്കുള്ള ദേശീയപാതകള്‍ ഉപരോധിക്കുന്നത് തുടരുകയാണ്. ഡെല്‍ഹി-നോയിഡ അതിര്‍ത്തിയായ ചില്ല കര്‍ഷകര്‍ പൂര്‍ണമായും ഉപരോധിച്ചു കഴിഞ്ഞു. ഒപ്പം തന്നെ സ്‌ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ദിവസേന ഡെല്‍ഹി അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ഇനിയും ശക്‌തമാകുമെന്ന് തെളിഞ്ഞതോടെയാണ് കൂടുതല്‍ പോലീസ് സേനയെ രംഗത്തിറക്കാന്‍ പുതിയ നീക്കം ആരംഭിച്ചിരിക്കുന്നത്.
Read also : സമയം പാഴാക്കുന്നു; പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് രാഹുൽ ഇറങ്ങിപ്പോയി