ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരം നാളെ നൂറാം ദിവസത്തിലേക്ക്. സമരം നൂറാം ദിവസത്തിലേക്ക് എത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം തന്നെ വിവാദ നിയമങ്ങൾ പിൻവലിക്കുന്നത് വരെ സമരം ശക്‌തമായി തുടരാനാണ് തീരുമാനമെന്ന് കർഷക സംഘടനകളും വ്യക്‌തമാക്കി.
കഴിഞ്ഞ 2020 നവംബർ 27ആം തീയതിയാണ് കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ രാജ്യത്ത് ആരംഭിച്ച സമരം ഡെൽഹി അതിർത്തികളിലേക്ക് എത്തിയത്. പിന്നീട് കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി രാജ്യത്ത് തങ്ങളുടെ ആവശ്യങ്ങൾക്കായി പോരാടുന്ന കർഷകർ ഇപ്പോഴും തങ്ങളുടെ അതേ ആവശ്യങ്ങളുമായി സമരമുഖത്ത് തുടരുകയാണ്.
ഇതിനിടയിൽ തന്നെ കോവിഡും, അതിശൈത്യവും വില്ലനായെത്തിയപ്പോഴും തോറ്റ് പിൻമാറാൻ കൂട്ടാക്കാതെ കർഷകർ സമരം പ്രതിദിനം ശക്‌തമാക്കുകയാണ്. സമരം അതിന്റെ എല്ലാ ശക്‌തിയോടെ മുന്നേറുമ്പോഴും 100ലേറെ കർഷകർക്കാണ് ജീവൻ നഷ്‌ടമായത്. കർഷക സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ഇതുവരെ 11 തവണ കർഷകരുമായി ചർച്ച നടത്തി. എന്നാൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.
തുടർന്ന് സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ജനുവരി 26ആം തീയതി റിപ്പബ്‌ളിക് ദിനത്തിൽ കർഷകർ ഡെൽഹി അതിർത്തിയിൽ ട്രാക്‌ടർ റാലി നടത്തി. തുടർന്ന് ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ പോലീസും കർഷകരും നേർക്കുനേർ ഏറ്റുമുട്ടി. നിലവിൽ കർഷക സമരം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആവേശം ഒട്ടും ചോരാതെ തങ്ങളുടെ ആവശ്യങ്ങളിൽ തന്നെ ഉറച്ചു നിൽക്കുകയാണ് രാജ്യത്തെ കർഷകർ. സമരത്തിന്റെ നൂറാം ദിനമായ നാളെ കർഷകർ കുണ്ട്‌ലി–മനേസർ എക്‌സ്‍പ്രസ് പാത ഉപരോധിക്കും. കൂടാതെ എട്ടിന് മഹിള മഹാപഞ്ചായത്ത് നടത്താനും കർഷക സംഘടനകൾ തീരുമാനിച്ചു.
Read also : തമിഴ്‌നാട്ടിൽ സിപിഐ ആറ് സീറ്റുകളിൽ മൽസരിക്കും; ഡിഎംകെയുമായി ധാരണ