ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷകർ നടത്തുന്ന സമരം ഇന്ന് 101ആം ദിവസം. അതിന്റെ ഭാഗമായി കർഷകർ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. ഇന്ന് രാവിലെ 11.30ഓടെയാണ് മാർച്ച് ആരംഭിക്കുന്നത്. എഐസിസി ആസ്‌ഥാനത്ത് നിന്നും ആരംഭിക്കുന്ന മാർച്ചിൽ പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച മണ്ണ് പ്രധാനമന്ത്രിക്ക് കൈമാറും.
കഴിഞ്ഞ 3 മാസത്തിലേറെയായി രാജ്യതലസ്‌ഥാനത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കർഷക സമരം 101ആം ദിവസത്തിൽ എത്തിനിൽക്കുമ്പോഴും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. അതേസമയം തന്നെ നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകളും.
കഴിഞ്ഞ വർഷം നവംബർ 27ആം തീയതി മുതൽ ഡെൽഹി അതിർത്തികളിൽ ആരംഭിച്ച സമരത്തിന് പിന്നാലെ 11 തവണയാണ് കേന്ദ്രസർക്കാരുമായി കർഷക സംഘടനകൾ ചർച്ച നടത്തിയത്. എന്നാൽ കർഷകരുടെ ആവശ്യം അംഗീകരിക്കാൻ തയ്യാറാകാഞ്ഞതോടെയാണ് ചർച്ചകൾ പരാജയപ്പെട്ടത്. കഴിഞ്ഞ ജനുവരി 22ആം തീയതി നടത്തിയ അവസാന ചർച്ചയും പരാജയപ്പെട്ടതോടെ റിപ്പബ്ളിക് ദിനത്തിൽ കർഷകർ ട്രാക്‌ടർ റാലി നടത്തി. തുടർന്ന് ചെങ്കോട്ടയിലും മറ്റും ഉണ്ടായ സംഘർഷത്തിൽ നിരവധി ആളുകളെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
Read also : ‘അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ’; കാലാവധി കുറക്കാൻ വാട്‍സ്ആപ്പ്