ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും പരിഹാര ശ്രമങ്ങളിലെ മെല്ലെപ്പോക്ക് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രം. കര്‍ഷക നേതാക്കളുമായുള്ള ആറാംവട്ട ചര്‍ച്ചക്കുള്ള തീയതിയില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. അതേസമയം മൂന്ന് കാര്‍ഷിക നിയമങ്ങളും, വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷക സംഘടനകളും.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം കൂടുതല്‍ ദേശീയപാതകള്‍ ഉപരോധിക്കുമെന്ന് കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. ഇതിന് പിന്നാലെ ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ കേന്ദ്രസേനയുടെ അടക്കം വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
ബുധനാഴ്‌ച നിശ്‌ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്‍മാറിയിരുന്നു. തുടര്‍ന്ന് അഞ്ചിന നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എഴുതി നല്‍കിയെങ്കിലും കിസാന്‍ മുക്‌തി മോര്‍ച്ച നേതാക്കള്‍ അത് ഒറ്റക്കെട്ടായി തള്ളി.
കര്‍ഷകരുമായുള്ള ചര്‍ച്ച വഴിമുട്ടിയ സാഹചര്യത്തില്‍ നിയമത്തിലെ വ്യവസ്‌ഥകളില്‍ തുറന്ന മനസോടെ ചര്‍ച്ചക്ക് തയാറാണെന്ന് കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ വ്യക്‌തമാക്കിയെങ്കിലും കര്‍ഷക നേതാക്കള്‍ വഴങ്ങിയില്ല. പ്രക്ഷോഭം അടുത്തഘട്ടത്തിലേക്ക് കൊണ്ടുപോകും എന്നായിരുന്നു കിസാന്‍ മുക്‌തി മോര്‍ച്ച പ്രതികരിച്ചത്.
രാജ്യത്താകമാനമുള്ള കര്‍ഷകരോട് ഡെല്‍ഹിയിലേക്ക് എത്താന്‍ നേതാക്കള്‍ ആഹ്വാനം ചെയ്‌തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡെല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ സന്നാഹം കൂടുതല്‍ ശക്‌തമാക്കി. മാത്രവുമല്ല റെയില്‍വേ ട്രാക്കുകളും ഡെല്‍ഹി-ജയ്‌പൂര്‍, ഡെല്‍ഹി-ആഗ്ര തുടങ്ങിയ ദേശീയപാതകളും ഉപരോധിക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്‌തമാക്കി.
Read Also: ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് ശസ്‍ത്രക്രിയ അനുമതി; ഐഎംഎ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തും