ന്യൂഡെല്‍ഹി : രാജ്യത്ത് ആയുര്‍വേദ ഡോക്‌ടർമാര്‍ക്കും ശസ്‍ത്രക്രിയ ചെയ്യാമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്‌ടർമാര്‍ ഇന്ന് രാജ്യവ്യാപക പണിമുടക്ക് നടത്തും. രാജ്യത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും ഇന്ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും പണിമുടക്ക് നടത്തുകയെന്ന് ഐഎംഎ വ്യക്‌തമാക്കി. കൂടാതെ കോവിഡ് ചികില്‍സയേയും, അത്യാഹിത വിഭാഗങ്ങളെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്ത് ശാല്യതന്ത്ര, ശാലാകൃതന്ത്ര എന്നീ സ്‌പെഷ്യലൈസ്ഡ് പിജി കഴിഞ്ഞ ആയുര്‍വേദ ഡോക്‌ടർമാര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 58 ശസ്‍ത്രക്രിയകള്‍ ചെയ്യാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കിയത്. തുടര്‍ന്ന് ഈ അനുമതി വിവാദമാകുകയും ഇതിനെതിരെ ശക്‌തമായ പ്രതിഷേധങ്ങളുമായി ഡോക്‌ടർമാര്‍ രംഗത്ത് വരികയും ചെയ്‌തു. ഇന്ന് നടക്കുന്ന പണിമുടക്കില്‍ രാജ്യവ്യാപകമായി ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ലെന്നും, അടിയന്തിരമല്ലാത്ത ശസ്‍ത്രക്രിയകള്‍ നടക്കില്ലെന്നും ഡോക്‌ടർമാര്‍ അറിയിച്ചു.
അതേസമയം തന്നെ അത്യാഹിത വിഭാഗങ്ങളില്‍ ഡോക്‌ടർമാര്‍ ഉണ്ടാകുമെന്നും, അതിനാല്‍ തന്നെ കിടത്തി ചികില്‍സയെ ബാധിക്കില്ലെന്നും അറിയിച്ച സംഘടന കോവിഡ് ആശുപത്രികളിലും ചികില്‍സ നൽകുമെന്ന് വ്യക്‌തമാക്കി. ഡെല്‍ഹി എയിംസ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ കോവിഡ് ചികില്‍സ പുരോഗമിക്കുന്നതിനാല്‍ അവിടങ്ങളില്‍ ഡോക്‌ടർമാര്‍ കറുത്ത ബാഡ്ജ് കുത്തി പ്രതിഷേധിക്കും. ഇന്ന് നടക്കുന്ന പണിമുടക്കില്‍ ഫലം കണ്ടില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകുന്നത് വരെ ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഐഎംഎ വ്യക്‌തമാക്കി.
Read also : ബിജെപി നേതാക്കള്‍ക്ക് നേരെ നടന്ന ആക്രമണം കേന്ദ്രത്തിന്റെ അറിവോടെ അരങ്ങേറിയ നാടകം; മമത ബാനര്‍ജി