മുംബൈ: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഉടന്‍ തീര്‍പ്പ് ഉണ്ടാക്കണമെന്ന ആവശ്യവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും. ഡിസംബര്‍ 9നാണ് കൂടിക്കാഴ്‌ച. എന്‍സിപി മഹാരാഷ്‌ട്ര ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിടുക്കത്തില്‍ പാസാക്കുക ആയിരുന്നുവെന്ന് മുന്‍ കൃഷി മന്ത്രി കൂടിയായ പവാര്‍ പറഞ്ഞു. മാത്രവുമല്ല നിലവിലെ സ്‌ഥിതിഗതികള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘രാജ്യത്തെ ഗോതമ്പ്, നെല്ല് എന്നിവയുടെ പ്രധാന ഉല്‍പാദകര്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരാണ്, എന്നാല്‍ അവരിപ്പോള്‍ പ്രതിഷേധിക്കുകയാണ്. സ്‌ഥിതിഗതികള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍, രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ അവരോടൊപ്പം ചേരുന്നത് നമ്മള്‍ കാണും’, പവാര്‍ പറഞ്ഞു.
അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഡിസംബര്‍ എട്ടിന് രാജ്യവ്യാപകമായ ബന്ദിനും കര്‍ഷകര്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്. വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളും സംഘടനകളും കര്‍ഷക പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട്.
Read Also: ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പ്രധാനമന്ത്രി ഇന്ന് ഉല്‍ഘാടനം ചെയ്യും