ന്യൂഡെല്‍ഹി: ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണോല്‍ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉല്‍ഘാടനം ചെയ്യുക.
മെട്രോ പദ്ധതി വരുന്നതോടെ ആഗ്രയിലെ ജനങ്ങളുടെയും വിനോദ സഞ്ചാരികടെയും ജീവിത സൗകര്യങ്ങള്‍ വര്‍ദ്ധിക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. കൂടാതെ ഈ ഊര്‍ജസ്വലമായ നഗരം സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ക്ക് പദ്ധതി ഏറെ പ്രയോജനകരമാകും എന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്‌തമാക്കി.
ആകെ 29.4 കിലോമീറ്റര്‍ നീളമുള്ള രണ്ട് ഇടനാഴികള്‍ ഉള്‍പ്പെടുന്നതാണ് ആഗ്ര മെട്രോ പദ്ധതി. ഇത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ താജ്മഹല്‍, ആഗ്ര കോട്ട, സിക്കന്ദ്ര, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റാന്‍ഡുകള്‍ എന്നിവയുമായി ബന്ധിപ്പിക്കുമെന്ന് പിഎംഒ പ്രസ്‌താവനയിലൂടെ അറിയിച്ചു.
8,379.62 കോടി രൂപ എസ്‌റ്റിമേറ്റ് ചെലവ് വരുന്ന പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രവുമല്ല ആഗ്രയിലെ 26 ലക്ഷം ജനങ്ങള്‍ക്കും നഗരം സന്ദര്‍ശിക്കുന്ന 60 ലക്ഷത്തിലധികം സഞ്ചാരികള്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്നും ആഗ്രക്ക് പരിസ്‌ഥിതി സൗഹൃദ മാസ് റാപിഡ് ട്രാന്‍സിറ്റ് സംവിധാനം ഇതിലൂടെ സാധ്യമാകുമെന്നും പ്രസ്‌താവനയില്‍ പറയുന്നു.
ആഗ്രയിലെ 15 ബറ്റാലിയന്‍ പിഎസി പരേഡ് ഗ്രൗണ്ടില്‍ വെച്ചാണ് മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉല്‍ഘാടനം നടക്കുക. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും.
Read Also: കർഷക സംഘടനകളുടെ ഭാരത ബന്ദിന് പിന്തുണയുമായി കമൽഹാസൻ