ന്യൂഡെൽഹി: പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ്‌മഹൽ, ആഗ്ര കോട്ട, സിക്കന്ദ്ര എന്നിവയെ റെയിൽവേ സ്‌റ്റേഷനുകളും ബസ് സ്‌റ്റാന്റുകളുമായി ബന്ധിപ്പിക്കുന്ന ആഗ്ര മെട്രോ പദ്ധതിയുടെ നിർമാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൽഘാടനം ചെയ്യും. ഡിസംബർ 7 രാവിലെ 11.30ന് വിർച്വൽ ആയാണ് ഉൽഘാടനം. ആഗ്രയിലെ 15 ബറ്റാലിയന്‍ പി.എ.സി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പങ്കെടുക്കും.
മൊത്തം 29.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ രണ്ടു ഇടനാഴികളോടുകൂടിയതാണ് ആഗ്ര മെട്രോ പദ്ധതി. ഇത് യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും ഇഷ്‌ട സ്‌ഥലങ്ങളിലേക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കും. ആഗ്രയിലെ താമസക്കാരായ 26 ലക്ഷത്തോളം ജനങ്ങള്‍ക്കും പ്രതിവര്‍ഷം ആഗ്ര സന്ദര്‍ശിക്കുന്ന 60 ലക്ഷത്തോളം വിനോദസഞ്ചാരികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സർക്കാർ വ്യക്‌തമാക്കുന്നു. ചരിത്ര നഗരമായ ആഗ്രക്കും പരിസ്‌ഥിതി സൗഹൃദവും വേഗമേറിയതുമായ മെട്രോ ഗുണകരമാകും.
പദ്ധതിയുടെ നിർമാണം ഏകദേശം 5 വർഷം കൊണ്ട് പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നു. 8379.62 കോടി രൂപയാണ് ഇതിന്റെ ചെലവ്. രാജ്യമെമ്പാടുമുള്ള വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്‌ഥലമാണ് ആഗ്ര. വർഷം തോറും പ്രണയകുടീരമായ താജ്‌മഹൽ കാണാൻ ഇവിടേക്ക് ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വിദേശ സഞ്ചാരികളും ധാരാളമായി എത്തുന്ന സ്‌ഥലമായതിനാലാണ് മെട്രോ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഗതാഗത കുരുക്കിൽ അകപ്പെടാതെ സുഗമമായി യാത്ര ചെയ്‌ത് സന്ദർശനം നടത്താൻ അവസരം ഒരുക്കുകയാണ് ആഗ്ര മെട്രോ പദ്ധതി. ലക്ഷക്കണക്കിന് ആളുകൾ എത്തുന്നതിനാൽ പദ്ധതിയിലൂടെ നല്ല ലാഭമുണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.