ന്യൂഡെൽഹി: കേന്ദ്രസർക്കാരിനെതിരെ കർഷകർ സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിൽ തമ്പടിച്ചിട്ട് പത്ത് മാസം പിന്നിടുന്നു. ഇതിനിടെ രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നുമുള്ള കർഷകർ സമരവേദികളിൽ എത്തി. നാളെ ഭാരത്‌ബന്ദ് ആരംഭിക്കുന്നതോടെ കർഷകസമരം മൂന്നാംഘട്ടത്തിലേക്ക് കടക്കും. ഇന്ന് പനിപതിൽ സംയുക്‌ത കിസാൻ മോർച്ച മഹാറാലി സംഘടിപ്പിച്ചിട്ടുണ്ട്.
ഡെൽഹി അതിർത്തികളിലെ പോരാട്ടഭൂമികളിൽ സമരവീര്യം അനുദിനം വർധിക്കുകയാണ്. പഞ്ചാബ്, ഹരിയാന, യുപി സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഏറെയും. സർക്കാർ സമരം അടിച്ചമർത്താൻ ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ സംസ്‌ഥാനങ്ങളിൽ നിന്ന് കർഷകർ ഡെൽഹി അതിർത്തികളിലേക്ക് എത്തി. ഭാരത് കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്തിനെ അറസ്‌റ്റ് ചെയ്‌ത് ഗാസിപുർ സമരം ദുർബലമാക്കാൻ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് കർഷകരുടെ സമരവീര്യം ഇരട്ടിയാകുകയാണ് ഉണ്ടായത്.
എല്ലാ സംസ്‌ഥാനങ്ങളിലും മഹാപഞ്ചായത്തുകൾ ആരംഭിച്ചു. റിപ്പബ്‌ളിക് ദിനത്തിലെ ട്രാക്‌ടർ മാർച്ചിനിടെ ഉണ്ടായ സംഘർഷം തിരിച്ചടിയായെങ്കിലും സമരം ശക്‌തമായി തന്നെ കർഷകർ മുന്നോട്ട് കൊണ്ടുപോയി. ഒത്തുതീർപ്പ് സൂചനകളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ സമരം തുടരാനാണ് സംയുക്‌ത കിസാൻ മോർച്ചയുടെ തീരുമാനം.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ ബിജെപി സർക്കാരിനെതിരായ പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു. തിങ്കളാഴ്‌ച നടക്കുന്ന ഭാരത്‌ബന്ദിന് സംയുക്‌ത കിസാൻ മോർച്ച എല്ലാവരുടെയും പിന്തുണ തേടി. സമരത്തെ രാഷ്‌ട്രീയവൽകരിക്കില്ലെന്നും വേദികളിൽ രാഷ്‌ട്രീയ പാർട്ടികൾക്ക് സ്‌ഥാനമുണ്ടാകില്ലെന്നും കർഷക നേതാക്കൾ ആവർത്തിച്ചു.
Also Read: മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി