ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ ‘തെമ്മാടികൾ’ എന്ന് പരാമർശിച്ച് കേന്ദ്ര സാംസ്‌കാരിക- വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ഡെൽഹി ജന്തർ മന്ദറിൽ നടന്ന സമരത്തിനിടെ മാദ്ധ്യമ പ്രവർത്തകന് നേരെ ആക്രമണമുണ്ടായ സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘അവർ കർഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവർ ചെയ്യുന്നത്. അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പ്രചാരണം നൽകുകയാണ്’- മീനാക്ഷി ലേഖി ആരോപിച്ചു.
കേന്ദ്രമന്ത്രിയുടെ വിവാദ പരാമർശത്തിൽ വിമർശനവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. അന്നദാതാക്കളായ കർഷകരെ തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ ഡെൽഹി അതിർത്തിയിൽ നടത്തുന്ന പ്രതിഷേധം 7 മാസം പിന്നിടുകയാണ്. വ്യാഴാഴ്‌ച ജന്തർ മന്ദറിൽ ‘കർഷക പാർലമെന്റിന്’ തുടക്കം കുറിച്ചിരുന്നു. പാർലമെന്റിന് സമീപമുള്ള ജന്തർ മന്ദറിൽ പരമാവധി 200 പേരെ പങ്കെടുപ്പിച്ച് കൊണ്ട് പ്രക്ഷോഭം നടത്താൻ ഡെൽഹി ലഫ്.ഗവർണർ അനിൽ ബൈജാൽ കർഷക സംഘടനകൾക്ക് അനുമതിയും നൽകിയിരുന്നു. ഓഗസ്‌റ്റ് ഒൻപത് വരെ പ്രതിഷേധം നടത്താനാണ് അനുമതി. പാർലമെന്റിന്റെ മൺസൂൺ സമ്മേളനം നടക്കുന്നതിനിടെയാണിത്. പ്രതിഷേധം നടക്കുന്നതിനിടെ നാഗേന്ദ്ര എന്ന മാദ്ധ്യമ പ്രവർത്തകനെ ഒരു സ്‌ത്രീ വടികൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി.
Also Read: പെഗാസസ്; തങ്ങളുടെ ഫോണുകളും ചോർത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ