ന്യൂഡെൽഹി: പെഗാസസ് വഴി തങ്ങളുടെ ഫോണുകളും കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തിയതായി സംശയമുണ്ടെന്ന് കർഷക നേതാക്കൾ. അധാര്‍മികമായ സര്‍ക്കാരാണ് അധികാരത്തിലിരിക്കുന്നതെന്നും തങ്ങളുടെ ഫോണ്‍ നമ്പറുകളും ചോര്‍ത്തപ്പെട്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ടാവുമെന്നും ജന്ദര്‍ മന്ദറില്‍ തുടങ്ങിയ പ്രതിഷേധത്തിനിടെ കര്‍ഷക നേതാവ് ശിവകുമാര്‍ കാക്ക സംശയം പ്രകടിപ്പിച്ചു.
സര്‍ക്കാരാണ് ചോര്‍ത്തലിന് പിന്നിലെന്ന് വ്യക്‌തമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഒരു കണ്ണ് എപ്പോഴും തങ്ങള്‍ക്ക് നേരെയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വരാജ് ഇന്ത്യാ അധ്യക്ഷന്‍ യോഗേന്ദ്ര യാദവും കാക്കയുടെ പ്രസ്‌താവനയോട് യോജിച്ചു. 2020-21 വര്‍ഷത്തെ പട്ടിക പുറത്തുവിടുമ്പോള്‍ അതില്‍ തങ്ങളുടെ നമ്പറും കാണിക്കുമെന്ന് യോഗേന്ദ്ര യാദവ് ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ജന്ദര്‍ മന്ദറില്‍ എത്തിച്ചേര്‍ന്നത് അവര്‍ വിഡ്ഢികളല്ലെന്ന് തെളിയിക്കാനാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.
യു കെ പാര്‍ലമെന്റ് ഇന്ത്യയിലെ കർഷകരുടെ പ്രശ്‌നം ചര്‍ച്ചയ്‌ക്കെടുത്തു. എന്നാല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇതുവരെ കര്‍ഷകപ്രശ്‌നം പരിഗണിച്ചിട്ടില്ലെന്നും യാദവ് പറയുന്നു. എല്ലാ എംപിമാരോടും പാര്‍ലമെന്റില്‍ കര്‍ഷകരുടെ പ്രശ്‌നം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കര്‍ഷക നേതാവ് ഹന്നന്‍ മൊല്ലയും അഭിപ്രായപ്പെട്ടു. എന്നാല്‍ പാർലമെന്റിൽ കര്‍ഷക പ്രശ്‌നം അവഗണിക്കുകയാണെന്നും കര്‍ഷക നേതാവ് ആരോപിച്ചു.
ജന്ദര്‍ മന്ദറില്‍ കര്‍ഷക പ്രതിഷേധം തുടങ്ങിയത് ഇന്നാണ്. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധവും സമരവും തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ അറിയിക്കുന്നത്.
Also Read: രാജ്യത്ത് ജനാധിപത്യമാണ് എന്നത് കേന്ദ്രം മറക്കുന്നു; പ്രശാന്ത് ഭൂഷൺ