ന്യൂഡെല്‍ഹി: ദൈനിക് ഭാസ്‌കറിന്റെ ഓഫിസുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡില്‍ പ്രതികരിച്ച് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര സർക്കാരിന് ഇത്രയധികം ധിക്കാരം കാണിക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്ന് ഭൂഷണ്‍ ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയത് .
“മോദി സര്‍ക്കാരിന്റെ കാലത്തെ കോവിഡ് മരണങ്ങള്‍, പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവര്‍ത്തകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തല്‍ ഇവയെല്ലാം പുറത്തു കൊണ്ടുവന്ന ദൈനിക് ഭാസ്‌കര്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തിയിരിക്കുകയാണ്. ഒരു രാജ്യം ഭരിക്കുന്ന സര്‍ക്കാരിന് എങ്ങനെയാണ് ഇത്രയും ധിക്കാരിയാകാന്‍ കഴിയുന്നത്. ജനാധിപത്യ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എങ്കിലും അടിയന്തരാവസ്‌ഥ പോലെയുള്ള അവകാശ ലംഘനങ്ങളാണ് ചുറ്റും നടക്കുന്നത്”- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
റെയ്‌ഡിനെ അപലപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്ത് വന്നിരുന്നു തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി സർക്കാരെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ വീഴ്‌ചകൾ നിരന്തരം തുറന്നു കാട്ടിയിരുന്ന മാദ്ധ്യമ സ്‌ഥാപനമാണ് ദൈനിക് ഭാസ്‌കര്‍. കോവിഡ് നിയന്ത്രണത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്‌ഥകൾ ചൂണ്ടിക്കാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗംഗയില്‍ കോവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന വിവരവും പുറത്തുകൊണ്ടു വന്നത് ദൈനിക് ഭാസ്‌കറായിരുന്നു.
വിവിധ ഭാഷകളില്‍ 60 എഡിഷനുള്ള സ്‌ഥാപനത്തിന്റെ ഡെല്‍ഹി, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് ഒരേസമയം റെയ്‌ഡ് നടന്നത്.
Read also: ഫോണ്‍ ചോര്‍ത്തല്‍; വസ്‌തുതാ വിരുദ്ധമെന്ന് കേന്ദ്ര ഐടി മന്ത്രി