ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം വ്യാജമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്. പ്രമുഖരുടെ ഫോണുകൾ ചോർത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്‌ഥാന രഹിതമാണെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പാര്‍ലമെന്റ് സമ്മേളനത്തിനു തൊട്ടുമുന്‍പ് ഇത്തരമൊരു റിപ്പോർട് പുറത്തു വന്നത് വിവാദം സൃഷ്‌ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും അശ്വനി വൈഷ്‌ണവ് പറഞ്ഞു.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ അശ്വിനി വൈഷ്‌ണവും ഉള്‍പ്പെട്ടിട്ടുണ്ട്. വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരും രംഗത്ത് വന്നിരുന്നു. ഫോൺ ചോർത്തിയതായി പുറത്തുവന്ന പട്ടിക വ്യാജ പ്രചാരണത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ചാരപ്പണി നടത്തി പരിചയമുള്ളത് കോൺഗ്രസിനാണെന്ന് പറഞ്ഞ അദ്ദേഹം 2013ലെ പ്രിസം വിവാദം ഇതിനുദാഹരണം ആണെന്നും ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ ആരാണെന്ന് ചർച്ച ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഢാലോചനയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. അതേസമയം ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദത്തിൽ പാർലമെന്ററി ഐടി സമിതി ഇടപെടൽ നടത്തി. ആഭ്യന്തര-ഐടി മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്‌ഥരെ ശശി തരൂര്‍ എംപി അധ്യക്ഷനായ സമിതി വിളിച്ചുവരുത്തും. അടുത്ത വെള്ളിയാഴ്‌ച സമിതി ഉദ്യോഗസ്‌ഥരുടെ മൊഴിയെടുക്കും. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് ഐടി സമിതിയുടെ ഇടപെടൽ.
Read also: പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ