കൊല്‍ക്കത്ത: മധ്യപ്രദേശ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്‌ഥാപനം ദൈനിക് ഭാസ്‌കറിന്റെ വിവിധ ഓഫിസുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെ അപലപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിജെപി സർക്കാരെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
“മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ദൈനിക് ഭാസ്‌കറിലും ഭാരത് സമാചറിലും നടത്തിയ ആദായനികുതി റെയ്‌ഡുകള്‍. അവരുടെ സന്ദേശം വ്യക്‌തമാണ്, ബിജെപിക്കെതിരെ സംസാരിക്കാൻ ആരെയും അനുവദിക്കില്ല. ഇത്തരത്തിലുള്ള ചിന്ത വളരെ അപകടകരമാണ്. എല്ലാവരും അതിനെതിരെ പ്രതികരിക്കണം”- കെജ്‌രിവാള്‍ പറഞ്ഞു
കേന്ദ്ര സർക്കാരിന്റെ വീഴ്‌ചകൾ നിരന്തരം തുറന്നു കാട്ടിയിരുന്ന മാദ്ധ്യമ സ്‌ഥാപനമാണ് ദൈനിക് ഭാസ്‌കര്‍. കോവിഡ് നിയന്ത്രണത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്‌ഥകൾ ചൂണ്ടിക്കാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗംഗയില്‍ കോവിഡ് രോഗികളുടെ മൃതദേഹം ഒഴുക്കിവിടുന്നെന്ന വിവരവും പുറത്തുകൊണ്ടു വന്നത് ദൈനിക് ഭാസ്‌കറായിരുന്നു.
വിവിധ ഭാഷകളില്‍ 60 എഡിഷനുള്ള സ്‌ഥാപനത്തിന്റെ ഡെല്‍ഹി, മഹാരാഷ്‌ട്ര, രാജസ്‌ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് ഒരേസമയം റെയ്‌ഡ് നടന്നത്.
Read also: പെഗാസസ് വിവാദം തെറ്റിദ്ധരിപ്പിക്കുന്നത്; കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ