ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി നടത്തുന്ന ട്രെയിൻ തടയൽ സമരം ആരംഭിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് ട്രെയിൻ തടയൽ സമരം ആരംഭിച്ചത്. വൈകുന്നേരം 4 മണി വരെ സമരം തുടരും. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്‌ഥാൻ എന്നീ സംസ്‌ഥാനങ്ങളിലാണ് കർഷകർ വ്യാപകമായി ട്രെയിൻ തടയുന്നത്. കേരളത്തെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരം അക്രമാസക്‌തമാകാനുള്ള സാധ്യത കണക്കിലെടുത്ത് യുപി, ഹരിയാന, പഞ്ചാബ് എന്നീ സംസ്‌ഥാനങ്ങളിലെ റെയിൽവേ സ്‌റ്റേഷനുകളിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുരക്ഷ വർധിപ്പിക്കുന്നതിനായി റെയിൽവേ സംരക്ഷണ സേനയെ കൂടാതെ സംസ്‌ഥാന പോലീസ് സേനയെയും ഇവിടങ്ങളിൽ അധികമായി വിന്യസിപ്പിച്ചിട്ടുണ്ട്. കൂടാതെ പഞ്ചാബിലെ അമൃത്‌സർ റെയിൽവേ സ്‌റ്റേഷൻ പൂർണമായും പോലീസ് വലയത്തിലാണ്.
ട്രെയിൻ തടയൽ സമരത്തെ തുടർന്ന് പശ്‌ചിമ റെയിൽവേയിൽ നാല് ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. കൂടാതെ പഞ്ചാബിൽ നിന്നും ഹരിയാനയിലേക്കുള്ള പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. സമാധാനപരമായി സമരം നടത്തണമെന്ന് കർഷക സംഘടനാ നേതാക്കൾ ആഹ്വാനം ചെയ്‌തിട്ടുണ്ടെങ്കിലും, കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് സർവീസുകൾ പലതും റെയിൽവേ വെട്ടിച്ചുരുക്കി.
Read also : ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലുതെന്ന് പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് വിജയരാഘവൻ