ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് കർഷക സംഘടനകൾ നടത്തുന്ന സമരം ഒഴിപ്പിക്കാനുള്ള പോലീസ് നീക്കം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ അതിർത്തികളിലേക്ക് എത്തുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ കൂടുതൽ കർഷകർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തിറങ്ങുന്നത്. അതേസമയം തന്നെ കർഷകരെ ഒഴിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പോലീസും നടത്തുകയാണ്.
കർഷകരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സമരകേന്ദ്രങ്ങൾക്ക് കിലോമീറ്ററുകൾക്ക് മുൻപ് തന്നെ വാഹനങ്ങൾ തടയുകയും, സിംഗുവിൽ പ്രക്ഷോഭകരെ തടയുന്നതിനായി കിടങ്ങുകൾ കുഴിച്ചും പോലീസും രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ സിംഗുവിൽ പ്രക്ഷോഭകർക്കായി വെള്ളം കൊണ്ടുവന്ന ഡൽഹി ജൽ ബോർഡിന്റെ വാഹനം പോലീസ് തടഞ്ഞു. ഇതിന്റെ പേരിൽ ജൽബോർഡ് ഉപാധ്യക്ഷൻ രാഘവ് ഛദ്ദയും പോലീസും തമ്മിൽ ഏറെനേരം തർക്കമുണ്ടായി.
അതേസമയം തന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിൽ തന്നെയാണ് കർഷക സംഘടനകൾ. സമരം അവസാനിപ്പിച്ച് കർഷകർ പിൻമാറാത്ത സാഹചര്യത്തിൽ ഡെൽഹി അതിർത്തിയിൽ നടപടിയെടുക്കാൻ തയ്യാറായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ് പോലീസും കേന്ദ്രസേനയും.
Read also : ആലപ്പുഴ ബൈപ്പാസിലെ ടോള്‍ ബൂത്ത് വാഹനം ഇടിച്ച് തകര്‍ന്നു