ന്യൂഡെൽഹി : കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായി ചർച്ചക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. വ്യാഴാഴ്‌ച മുതൽ പാർലമെന്റിന് മുന്നിൽ നടത്താൻ തീരുമാനിച്ച ഉപരോധ സമരത്തിന് കർഷകർ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ചർച്ചക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ രംഗത്തെത്തിയത്. പ്രതിഷേധത്തിന്റെ പാത അവസാനിപ്പിച്ച് കർഷകർ ചർച്ചക്ക് തയ്യാറാകണമെന്നാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് മാത്രമേ തയ്യാറാകൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സംയുക്‌ത കിസാൻ മോർച്ച. പാർലമെന്റ് സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സഭയ്‌ക്കുള്ളിലും പുറത്തും സർക്കാരിനെതിരെ കർഷക സമരം വലിയ ആയുധമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കൃഷിമന്ത്രി രംഗത്തെത്തിയത്.
അതേസമയം തന്നെ പാർലമെന്റ് ഉപരോധവുമായി ബന്ധപ്പെട്ട് കർഷക സംഘടനകളുമായി ഡെൽഹി പോലീസ് ഇന്ന് ഉച്ചക്ക് 2 മണിക്ക് ചർച്ച നടത്തും. ചർച്ചക്കായി ഡെൽഹി പോലീസ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കർഷക സമരം നടക്കുന്ന സിംഘുവിൽ എത്തും. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽ നിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പോലീസിന്റെ ആവശ്യം. പകരം മറ്റൊരു സ്‌ഥലം പ്രതിഷേധത്തിനായി കണ്ടെത്തണമെന്നും, റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ സംഘർഷ സാഹചര്യം ഒഴിവാക്കണമെന്നും പോലീസ് ചർച്ചയിൽ ആവശ്യപ്പെടും.
Read also : ഖത്തർ വഴി യാത്രക്ക് അനുമതി; പ്രതീക്ഷയോടെ യുഎഇ പ്രവാസികൾ