അബുദാബി : ഖത്തർ വഴിയുള്ള യാത്രക്ക് അനുമതി ലഭിച്ചത് യുഎഇയിലേക്ക് മടങ്ങാൻ കാത്തിരുന്ന പ്രവാസികൾക്ക് പ്രതീക്ഷയേകുന്നു. പ്രവാസികൾക്ക് ഇനി മുതൽ ഖത്തറിലെത്തി ക്വാറന്റെയ്ൻ പൂർത്തിയാക്കിയ ശേഷം യുഎഇയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാത്രിയുള്ള വിമാനത്തിൽ ദുബായിലേക്കുള്ള 13 പേർ കോഴിക്കോട് നിന്നും ഖത്തറിലെത്തും.
ഖത്തറിലെ ഇഹ്തിറാസ് മൊബൈൽ ആപ്ളിക്കേഷനിൽ രജിസ്‌റ്റർ ചെയ്‌ത്, ക്വാറന്റെയ്‌നുള്ള ഹോട്ടൽ ബുക്ക് ചെയ്‌ത ശേഷമാണ് യാത്ര ചെയ്യേണ്ടത്. കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച് 14 ദിവസം പൂർത്തിയാക്കിയവർക്കാണ് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തരത്തിൽ യാത്ര ചെയ്‌യുന്നവർക്ക് ക്വാറന്റെയ്ൻ ഉൾപ്പടെ ഒന്നേകാൽ ലക്ഷം രൂപ ചിലവ് വരും.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്യണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ദുബായ് ടിക്കറ്റും, താമസ വിസയും കാണിക്കുന്നവർക്ക് യാത്രാനുമതി നൽകുന്നുണ്ടെന്ന് ട്രാവൽ ഏജൻസികൾ വ്യക്‌തമാക്കി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏപ്രിൽ 25ആം തീയതി മുതലാണ് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.
നിലവിൽ ജൂലൈ 31 വരെ ഇന്ത്യയിൽ നിന്നും സർവീസുകൾ ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേയ്‌സ് വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ യാത്രാനിരോധനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ അധികൃതരുമായി ചർച്ചകൾ നടക്കുകയാണ്. ഈ മാസം അവസാനത്തോടെ വിലക്ക് നീങ്ങുമെന്നാണ് സൂചനകൾ.
Read also : കുതിരാൻ തുരങ്കം: സുരക്ഷക്കായി കൂടുതൽ നടപടിയെടുക്കും, ആശങ്ക വേണ്ട; മന്ത്രി