ന്യൂഡെൽഹി: ഇന്ത്യയിലെ കർഷക സമരം, മാദ്ധ്യമ സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ചക്ക് പിന്നാലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ. 90 മിനിട്ട് നീണ്ട ചർച്ച ബ്രിട്ടീഷ് പാർലമെന്റിൽ തിങ്കളാഴ്‌ചയാണ് നടന്നത്. ലേബർ പാർട്ടിയിലെ നിരവധി എംപിമാരും ലിബറൽ ഡെമോക്രാറ്റുകളും സ്‌കോട്ടിഷ് നാഷണൽ പാർട്ടിയും കർഷക സമരത്തോട് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ കൂടിക്കാഴ്‌ച നടത്തുമ്പോൾ ആശങ്ക നേരിട്ടറിയിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ എതിർപ്പ് അറിയിച്ചതെന്ന് എൻഡിടിവി റിപ്പോർട് ചെയ്‌തു. ഇന്ത്യയിലെ കാർഷിക പരിഷ്‌കാരങ്ങളെപ്പറ്റി ബ്രിട്ടീഷ് പാർലമെന്റിൽ അനാവശ്യ ചർച്ച നടത്തിയതിൽ ബ്രിട്ടീഷ് സ്‌ഥാനപതിയെ വിളിച്ചുവരുത്തി വിദേശകാര്യ സെക്രട്ടറി ശക്‌തമായ പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്‌ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി ചൂണ്ടിക്കാട്ടി. മറ്റൊരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുന്നതിൽനിന്ന് ബ്രിട്ടീഷ് എംപിമാർ വിട്ടുനിൽക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ സെസ് ഏര്‍പ്പെടുത്തില്ല; കേന്ദ്ര ധനകാര്യ സഹമന്ത്രി