ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ സമരം ശക്‌തിപ്പെടുത്താൻ ഒരുങ്ങി കർഷകർ. ഫെബ്രുവരി 18ന് രാജ്യവ്യാപകമായി 4 മണിക്കൂർ ട്രെയിൻ തടയുമെന്ന് സംയുക്‌ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ഉച്ചക്ക് 12 മുതൽ വൈകിട്ട് 4 വരെയാണ് ട്രെയിൻ തടയൽ സമരം നടത്തുക.
ഫെബ്രുവരി 12 മുതൽ രാജസ്‌ഥാനിൽ ടോൾ പിരിവ് അനുവദിക്കില്ലെന്നും സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. പ്രശ്‌നപരിഹാരത്തിന് കർഷകർ തയാറാകണമെന്ന് ബുധനാഴ്‌ച പ്രധാനമന്ത്രി ലോക്‌സഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കർഷകരുടെ സമരപ്രഖ്യാപനം.
പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ 2 മാസത്തിലേറെയായി പ്രക്ഷോഭം തുടരുകയാണ്. 3 കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. പ്രശ്‌നപരിഹാരത്തിനായി ഇതുവരെ നടത്തിയ ചർച്ചകൾ എല്ലാം പരാജയമായിരുന്നു.
റിപ്പബ്ളിക്ക് ദിനത്തിലെ ട്രാക്‌ടർ റാലിക്ക് പിന്നാലെ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം തുടക്കത്തിൽ രാജ്യവ്യാപകമായി കർഷക സംഘടനകൾ 3 മണിക്കൂർ റോഡ് ഉപരോധിച്ചിരുന്നു. നിയമം പിൻവലിക്കില്ലെന്ന നിലപാടിൽ തന്നെയാണ് സർക്കാരും. അതേസമയം, സമരം ചെയ്യുന്ന കർഷകരെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ‘സമരജീവി’കളെന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
Read also: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; അസം സ്വദേശിക്ക് വധശിക്ഷ