കാസർഗോഡ്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന ജ്വല്ലറി എംഡി പൂക്കോയ തങ്ങളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കേസിലെ ഒന്നാം പ്രതിയാണ് പൂക്കോയ തങ്ങൾ. കേസിലെ രണ്ടാം പ്രതിയും മുസ്‌ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ എംഎൽഎ കേസിൽ അറസ്‌റ്റിലായിട്ട് 15 ദിവസം കഴിഞ്ഞിട്ടും പൂക്കോയ തങ്ങളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
നേരത്തെ പൂക്കോയ തങ്ങളെ പൊലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കമറുദ്ദീനെ അറസ്‌റ്റ് ചെയ്‌ത ദിവസവും ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. തങ്ങളെ പിടികൂടുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതോടെയാണ് പൂക്കോയ തങ്ങൾ ഒളിവിൽ പോയതെന്നാണ് വിവരം. തട്ടിപ്പ് കേസിലെ മറ്റൊരു പ്രതിയും പൂക്കോയ തങ്ങളുടെ മകനും പയ്യന്നൂർ ശാഖാ മാനേജരുമായ ഹിഷാം, മൂന്ന് ജ്വല്ലറികളുടെ മാനേജരായ സൈനുൽ ആബിദ് തുടങ്ങിയവരും ഒളിവിലാണ്. ഹിഷാം വിദേശത്തേക്ക് കടന്നെന്നാണ് സൂചന.
അതിനിടെ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ യോഗം ചെറുവത്തൂരിൽ ചേർന്നു. പരാതിക്കാരുടെ അഭിഭാഷകൻ ഷുക്കൂറിന്റെ നേതൃത്വത്തിലാണ് യോഗം നടന്നത്. യോഗത്തിൽ നൂറോളം നിക്ഷേപകർ പങ്കെടുത്തു.
Read also: പാലത്തായി പീഡനക്കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു; ഐജി ശ്രീജിത്തിനെ മാറ്റി