കോഴിക്കോട്: ഇടതുമുന്നണിക്ക് വീണ്ടും തലവേദന സൃഷ്‌ടിച്ച് ജനതാദളിന്റെ സീറ്റിനായി എല്‍ജെഡി നീക്കം. പാലായില്‍ എന്‍സിപിയുടെ സിറ്റിങ് സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ജനതാദള്‍ എസിന്റെ വടകരക്കായി എൽജെഡി നോട്ടമിടുന്നത്. എന്നാൽ വടകര വിട്ടുകൊടുത്തുള്ള യാതൊരു നീക്കുപോക്കുമില്ലെന്ന് ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ പറഞ്ഞു.
വടകര സീറ്റ് എൽജെഡിക്ക് അവകാശപ്പെട്ടതാണെന്ന് കഴിഞ്ഞദിവസം ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ പ്രസ്‌താവന ഇറക്കിയിരുന്നു. പാർട്ടിക്ക് അവകാശപ്പെട്ട സീറ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതായും വടകര മേഖലയിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൽജെഡിക്ക് ലഭിച്ചതെന്നുമാണ് മനയത്തിന്റെ നിലപാട്.
എന്നാൽ എൽജെഡി വന്നതു കൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ വടകര മേഖലയിൽ എൽഡിഎഫിന് നേട്ടമുണ്ടായിട്ടില്ലെന്നും കെ ലോഹ്യ തിരിച്ചടിച്ചു. കാലങ്ങളായി ജനതാദൾ എസ് മൽസരിക്കുന്ന നിയമസഭാ മണ്ഡലമാണ് വടകര. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ തുടർന്ന നടപടികൾ ഇടത് മുന്നണിയിൽ നടപ്പില്ലെന്നും ലോഹ്യ വ്യക്‌തമാക്കി. നിലവില്‍ ജനതാദള്‍ എസിലെ സികെ നാണുവാണ് വടകരയെ പ്രതിനിധീകരിക്കുന്നത്.
പാലായിൽ എൻസിപിയുടെ സിറ്റിങ് സീറ്റ് കേരളാ കോൺഗ്രസ് (എം) ലക്ഷ്യമിടുമ്പോൾ, വടകരയിൽ ജെഡിഎസ് സീറ്റ് ഇക്കുറി തങ്ങൾക്ക് വേണമെന്നാണ് എൽജെഡിയുടെ ആവശ്യം. പാലായുടെ പേരിൽ മുന്നണി വിടാൻ എൻസിപി തയ്യാറെടുക്കുമ്പോൾ, വടകരയും ഇടത് മുന്നണിക്ക് തലവേദനയാകുന്നു.
Read also: സിഎജി റിപ്പോർട് രാഷ്‌ട്രീയ ലക്ഷ്യമുള്ളത്; തള്ളാനും കൊള്ളാനും അവകാശമുണ്ടെന്ന് ധനമന്ത്രി