തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അനുമതി ഉണ്ടെങ്കിലും സംസ്‌ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കില്ല. കേരളത്തിലെ സാഹചര്യം അനുകൂലമല്ലെന്ന് കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) സിനിമാ മേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തി.
കുറഞ്ഞത് ഒരുമാസം കൂടിയെങ്കിലും തിയേറ്ററുകൾ അടഞ്ഞുതന്നെ കിടക്കും. തിയേറ്ററുകൾ തുറന്നാൽ തന്നെ കാണികൾ എത്തുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നാൽ, നിർമ്മാതാക്കളും വിതരണക്കാരും സിനിമ നൽകിയാൽ ട്രയൽ റൺ എന്ന നിലയിൽ കോർപ്പറേഷന്റെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ച് സ്‌ഥിതി വിലയിരുത്താമെന്ന നിർദ്ദേശം കെ എസ് എഫ് ഡി സി ചർച്ചയിൽ മുന്നോട്ടുവെച്ചു.
തിയേറ്ററുകൾ അനിശ്‌ചിത കാലത്തേക്ക് അടഞ്ഞു കിടക്കുന്നതിനാൽ സിനിമാ മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി സംഘടനാ നേതാക്കൾ പറഞ്ഞു. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതു പരിഗണിക്കാതെ സിനിമകൾ നൽകിയിട്ട് കാര്യമില്ലെന്ന് നേരത്തെത്തന്നെ വ്യക്‌തമാക്കിയിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
Also Read: മികച്ച നടൻ സുരാജ്, നടി കനി, സംവിധായകൻ ലിജോ, ‘വാസന്തി’ മികച്ച ചിത്രം
ചർച്ചയിൽ ചെയർമാനു പുറമേ എം ഡി എൻ മായയും ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, എക്‌സിബിറ്റേഴ്‌സ് അസോസിയേഷൻ, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ, ഫിലിം ചേമ്പർ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.