തിരുവനന്തപുരം: 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്‍മാനും ചേർന്ന് സംവിധാനം ചെയ്‌ത വാസന്തി ആണ് മികച്ച ചിത്രം. മികച്ച നടൻ സുരാജ് വെഞ്ഞാറമൂട്. മികച്ച നടി കനി കുസൃതി. ഫഹദ് ഫാസിലാണ് മികച്ച സഹ നടൻ. ജെല്ലിക്കെട്ട് സംവിധാനം ചെയ്‌ത ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകൻ. സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലനാണ് പ്രഖ്യാപനം നടത്തിയത്.
‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’, ‘വികൃതി’ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. ‘ബിരിയാണി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തില അഭിനയത്തിനാണ് ഫഹദ് ഫാസിലിനെ മികച്ച സഹനടനായി തിരഞ്ഞെടുത്തത്.
‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ’ ഒരുക്കിയ രതീഷ് പൊതുവാളിനാണ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം. സുഷിൻ ശ്യാം മികച്ച സംഗീത സംവിധായകനായി. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവ നടിയായി. ഇഷ്‌ക് എന്ന ചിത്രത്തിലെ എഡിറ്റിങ് നിർവഹിച്ച കിരൺ ദാസ് ആണ് മികച്ച എഡിറ്റർ. നജിം അർഷാദ് മികച്ച ഗായകനും മധുശ്രീ നാരായണൻ മികച്ച ഗായികയുമായി. മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും പ്രത്യേക ജൂറി പരാമർശം നേടി.
Also Read: യഥാര്‍ഥ സ്‌ത്രീത്വം എന്തെന്ന് പഠിക്കേണ്ടത് പാര്‍വതിയില്‍ നിന്ന്; പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി
119 സിനിമകളാണ് ഇക്കുറി മൽസര രംഗത്തുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്‌ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്‌കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്.
പുരസ്‌കാരങ്ങളുടെ പൂർണ്ണ പട്ടിക
- മികച്ച ചിത്രം: വാസന്തി, സംവിധാനം: റഹ്‌മാൻ സഹോദരൻമാർ (ഷിനോസ് റഹ്‌മാൻ , സജാസ് റഹ്‌മാൻ )
- മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചീര, സംവിധാനം: മനോജ് കാന
- മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, (ജല്ലിക്കട്ട്)
- മികച്ച നടൻ: സുരാജ് വെഞ്ഞാറമൂട്, (ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ, വികൃതി)
- മികച്ച നടി: കനി കുസൃതി, (ബിരിയാണി)
- മികച്ച സ്വഭാവനടൻ: ഫഹദ് ഫാസിൽ, (കുമ്പളങ്ങി നൈറ്റ്സ്)
- മികച്ച സ്വഭാവനടി: സ്വാസിക വിജയ് (വാസന്തി)
- മികച്ച ബാലനടൻ: വാസുദേവ് സജേഷ് മാരാർ, (കള്ളനോട്ടം, സുല്ല്)
- മികച്ച ബാലനടി: കാതറിൻ ബിജി, (നാനി)
- മികച്ച കഥാകൃത്ത്: ഷാഹുൽ അലിയാർ, (വരി, ദ സെൻറൻസ്)
- മികച്ച ഛായാഗ്രാഹകൻ: പ്രതാപ് പി നായർ, (ഇടം, കെഞ്ചീര)
- മികച്ച തിരക്കഥാകൃത്തുക്കൾ: റഹ്‌മാൻ സഹോദരൻമാർ
- മികച്ച തിരക്കഥ അവലംബം: പി എസ് റഫീഖ്, (തൊട്ടപ്പൻ)
- മികച്ച ഗാനരചയിതാവ്: സുജീഷ് ഹരി, ചിത്രം: സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, ഗാനം: പുലരിപ്പൂ പോലെ
- മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം, ചിത്രം: കുമ്പളങ്ങി നൈറ്റ്സ്
- മികച്ച പാശ്‌ചാത്തല സംഗീതം: അജിമൽ ഹസ്ബുള്ള, ചിത്രം: വൃത്താകൃതിയിലുള്ള ചതുരം
- മികച്ച ഗായകൻ: നജിം അർഷാദ്, ഗാനം: ആത്‌മാവിലെ, ചിത്രം: കെട്ട്യോളാണ് എന്റെ മാലാഖ
- മികച്ച ഗായിക: മധുശ്രീ നാരായണൻ, ഗാനം: പറയാതരികെ, ചിത്രം: കോളാമ്പി
- മികച്ച ചിത്രസംയോജനം: കിരൺ ദാസ്, ചിത്രം: ഇഷ്ഖ്
- മികച്ച കലാസംവിധാനം: ജോതിഷ് ശങ്കർ, ചിത്രങ്ങൾ: കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ
- മികച്ച സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, ചിത്രം: നാനി
- മികച്ച സൗണ്ട് മിക്‌സിങ്: കണ്ണൻ ഗണപതി, ജല്ലിക്കട്ട്
- മികച്ച സൗണ്ട് ഡിസൈൻ: വിഷ്‌ണു ഗോവിന്ദ്, ചിത്രം: ഉണ്ട, ശ്രീശങ്കർ ഗോപിനാഥ്, ചിത്രം: ഇഷ്ഖ്
- മികച്ച ലാബ്/ കളറിസ്റ്റ്: ലിജു, ചിത്രം: ഇടം
- മികച്ച മേക്കപ്പ് മാൻ: രഞ്ജിത്ത് അമ്പാടി, ചിത്രം: ഹെലൻ
- മികച്ച വസ്ത്രാലങ്കാരം: അശോകൻ ആലപ്പുഴ, ചിത്രം: കെഞ്ചീര
- മികച്ച ഡബ്ബിംഗ് ആർട്ടിസ്‌റ്റ് : വിനീത്, ചിത്രങ്ങൾ: ലൂസിഫർ, മരക്കാർ അറബിക്കടലിന്റെ സിംഹം
- മികച്ച ഡബ്ബിംഗ് ആർട്ടിസ്‌റ്റ് : ശ്രുതി രാമചന്ദ്രൻ, ചിത്രം: കമല
- മികച്ച കോറിയോഗ്രാഫർ: 1. ബൃന്ദ, പ്രസന്ന സുജിത്ത്, ചിത്രം: മരക്കാർ, അറബിക്കടലിന്റെ സിംഹം
- മികച്ച കലാമൂല്യമുള്ള ജനപ്രിയചിത്രം: മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്സ്, നിർമാതാക്കൾ: നസ്രിയ നസിം, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തൻ
- മികച്ച നവാഗത സംവിധായകൻ: രതീഷ് പൊതുവാൾ, ചിത്രം: ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ
- മികച്ച കുട്ടികളുടെ ചിത്രം: നാനി, സംവിധായൻ: സംവിദ് ആനന്ദ്
- മികച്ച വിഷ്വൽ ഇഫക്റ്റ്സ് സൂപ്പർവൈസർ: സിദ്ധാർത്ഥ് പ്രിയദർശൻ, ചിത്രം: മരക്കാർ അറബിക്കടലിന്റെ സിംഹം
ജൂറിയുടെ പ്രത്യേകപരാമർശം
നിവിൻ പോളി (മൂത്തോൻ), അന്ന ബെൻ (ഹെലൻ), പ്രിയംവദ കൃഷ്ണൻ (തൊട്ടപ്പൻ) എന്നിവർ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി. ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേൽക്കൈ നേടുന്ന കാലം: ബിപിൻ ചന്ദ്രൻ
Also Read: പാര്‍വതി ‘അമ്മ’യില്‍ നിന്നും പുറത്തേക്ക്