ന്യൂഡെൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ നടി ലീന മരിയ പോളിനെ കസ്‌റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്‌റ്റഡിയിലാണ് വിട്ടത്. പതിനഞ്ച് ദിവസമാണ് കസ്‌റ്റഡി കാലാവധി. ലീനയടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്. രണ്ട് പേരെ ഏഴ് ദിവസത്തെ പോലീസ് കസ്‌റ്റഡിയിലും വിട്ടിട്ടുണ്ട്.
ഇന്നലെയാണ് ലീന മരിയ പോളിനെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്. വ്യവസായിയുടെ ഭാര്യയെ കബളിപ്പിച്ച് 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. ചെന്നൈ സ്വദേശി സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ടതാണ് കേസ്. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള സുകേഷ് ഉപയോഗിച്ച ഫോണ്‍ വിദഗ്‌ധ പരിശോധനക്കായി ഗുജറാത്തിലെ ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദര്‍ സിംഗിന്റെ ഭാര്യയില്‍ നിന്നാണ് സുകേഷും സംഘവും 200 കോടി വാങ്ങി തട്ടിപ്പ് നടത്താന്‍ പദ്ധതിയിട്ടത്. വായ്‌പാ തട്ടിപ്പ്, കള്ളപണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന ശിവേന്ദര്‍ സിംഗിനെയും സഹോദരന്‍ മല്‍വീന്ദര്‍ മോഹന്‍ സിംഗിനെയും പുറത്തിറക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ലീന മരിയ പോളിനെ ചോദ്യം ചെയ്‌തിരുന്നു. മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖറിന്റെ പങ്കാളിയായിരുന്നു ലീന മരിയ പോള്‍. കനറ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്നും 19 കോടിയും, വസ്‌ത്ര വ്യാപാരിയെ കബളിപ്പിച്ച് 62 ലക്ഷവും തട്ടിയെടുത്ത കേസില്‍ ഇരുവരും പ്രതികളാണ്.
Read Also: ‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി