എറണാകുളം: അഗ്‌നിശമന സേനാംഗങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ ഫയർഫോഴ്‌സ് അന്വേഷണം തുടങ്ങി. സംഭവത്തിൽ വിശദീകരണം തേടി സേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടിരുന്നു. രണ്ടു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് റീജണൽ ഫയർ ഓഫിസർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ബുധനാഴ്‌ച ആലുവയിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് അഗ്‌നിശമന സേനാംഗങ്ങൾ പങ്കെടുത്ത് പരിശീലനം നൽകിയത്. പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ റെസ്‌ക്യൂ ആൻഡ് റിലീഫ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്‌ഥാനതല ഉൽഘാടന പരിപാടിയിലാണ് അഗ്‌നിശമന സേനയെത്തിയത്. അഗ്‌നിശമന സേനാ ജീവനക്കാരായ ബി അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരാണ് പരിശീലനം നൽകിയത്.
അപകടത്തിൽ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികൾ അതിനായി ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. ഉൽഘാടന വേദിയിൽ വെച്ചായിരുന്നു പരിശീലനം. ഇതാണ് വിവാദത്തിന് ഇടയാക്കിയത്. പോപ്പുലർ ഫ്രണ്ടിന് പരിശീലനം നൽകിയത് ചട്ടലംഘനമെന്ന് കാട്ടിബിജെപി അടക്കം രംഗത്ത് വന്നിരുന്നു. എന്നാൽ, ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്‌ഥരുടെ നിലപാട്.
ഇതോടെയാണ് അന്വേഷണം നടത്താൻ അഗ്‌നിശമന സേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്. പരിശീലനം നൽകാൻ ഇടയായ സാഹചര്യം വിശദീകരിക്കാൻ ഉദ്യോഗസ്‌ഥരായ ബി അനീഷ്, വൈഎ രാഹുൽദാസ്, എം സജാദ് എന്നിവരോട് ആവശ്യപ്പെട്ടു. ഇതിന് ശേഷമായിരിക്കും തുടർന്നുള്ള നടപടികൾ. അതേസമയം, സംഭവത്തിൽ ചട്ടലംഘനം ഒന്നും നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്‌ഥരുടെ വാദം.
സന്നദ്ധ സംഘടനകൾ, റസിഡന്റ് അസോസിയേഷനുകൾ വിവിധ എൻജിഒകൾ എന്നിവക്ക് പരിശീലനം നൽകാറുണ്ട്. ഇതുപോലുള്ള പരിശീലനം മാത്രമാണ് നൽകിയതെന്നും രാഷ്‌ട്രീയ പാർട്ടികളുടെ വേദിയിൽ വെച്ച് പ്രവർത്തകർക്ക് പരിശീലനം നൽകരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം. എന്നാൽ, റീജണൽ ഓഫിസിൽ നിന്നുള്ള നിർദ്ദേശം പാലിക്കുകയാണ് ഇവർ ചെയ്‌തതെന്നാണ് വിവരം.
Most Read: ഗോവയിലേക്ക് വിനോദയാത്രയ്‌ക്ക് പോയ വിദ്യാര്‍ഥികളുടെ ബസിന് തീപിടിച്ചു; ആളപായമില്ല