കോഴിക്കോട്: ചക്കോരത്തുകുളം ഇഎസ്‌ഐ ആശുപത്രിയുടെ ഒന്നാംനിലയുടെ തറ തകർന്ന് രണ്ടു വനിതാ ജീവനക്കാർ താഴേക്കുപതിച്ചു. ഇരുവർക്കും പരിക്കേറ്റു. മറ്റുജീവനക്കാർ അൽഭുതകരമായി രക്ഷപെട്ടു. കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശി ജമീല, ചെങ്ങോട്ടുകാവ് സ്വദേശി മീര എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇരിക്കുന്ന ഭാഗം തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു.
പതിറ്റാണ്ടുകൾ പഴക്കമുള്ള അപകടാവസ്‌ഥയിലായ കെട്ടിടത്തിന്റെ മൊസൈക്ക് പാകിയ തറയുടെ നടുഭാഗമാണ് വെള്ളിയാഴ്‌ച വൈകിട്ട് നാലോടെ തകർന്നുവീണത്. സംഭവം നടക്കുമ്പോൾ ജമീലയും മീരയും ഒന്നാം നിലയിൽ ജോലിയിലായിരുന്നു. ഇഎസ്‌ഐ ഓഫീസിലെത്തിയ അത്തോളി കൊടശ്ശേരി സ്വദേശി മിനിയും ഭർത്താവ് ചന്ദ്രനും കെട്ടിടത്തിൽ നിന്നുള്ള ചെറിയ അനക്കവും സിമന്റ് കട്ട വീഴുന്ന ശബ്‌ദവും ശ്രദ്ധയിൽ പെട്ട ഉടൻ മറ്റ് ജീവനക്കാരെ വിവരമറിയിച്ചതിനാൽ ദുരന്തം ഒഴിവായി.
എന്നാൽ, മുകൾനിലയിൽ ഉണ്ടായിരുന്ന ജമീലയെയും മീരയെയും വിവരമറിയിക്കുമ്പോഴേക്കും ഇവർ മേൽക്കൂരക്കൊപ്പം താഴേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് ആശുപത്രിയിൽ ഡോക്‌ടറുണ്ടായിരുന്നു. മുകൾഭാഗം പെട്ടെന്ന് താഴേക്കുവീണതിനാൽ ഡോ.ദർശനക്ക് പുറത്തേക്കിറങ്ങാൻ കഴിഞ്ഞില്ല. പിന്നീട് പിറകുവശം വഴിയാണ് പുറത്തെത്തിയത്. സംഭവം നടന്ന ഉടനെ ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തി.
പരിക്കേറ്റവരെ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മീരയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇരുവരുടെയും കൈകൾക്കും കാലുകൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഡോക്‌ടറെ കാണാനെത്തുന്ന രോഗികൾ ഇരിക്കുന്ന സ്‌ഥലത്തേക്കാണ് മേൽക്കൂര ഇടിഞ്ഞുവീണത്.
വെള്ളിയാഴ്‌ച രാവിലെ ഒട്ടേറെ രോഗികളും ഒപ്പംവന്നവരും ഇരുന്ന സ്‌ഥലത്താണ് കെട്ടിടത്തിന്റെ മുകൾഭാഗം പതിച്ചത്. കെട്ടിടം പൊളിഞ്ഞുവീഴാറായിട്ട് വർഷങ്ങളായി. ടാർപോളിൻ ഷീറ്റ് വിരിച്ചും ചെറിയ അറ്റകുറ്റപ്പണികൾ നടത്തിയുമാണ് കെട്ടിടം നിലനിർത്തിയിരുന്നത്.
Also Read: നവജാത ശിശുവിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ