ജനീവ: ലോകവ്യാപാര സംഘടന(ഡബ്‌ള്യുടിഒ)ക്ക് ആദ്യമായി വനിതാ മേധാവി. എന്‍ഗോസി ഒകോന്‍ജോ ഇവാലയാണ് 164 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ലോക വ്യാപാര സംഘടനയുടെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. സാമ്പത്തിക ശാസ്‍ത്രജ്‌ഞയും നൈജീരിയയുടെ മുന്‍ ധനമന്ത്രിയുമാണ് ഇവര്‍.
ഡബ്‌ള്യുടിഒ മേധാവിയാകുന്ന ആദ്യ ആഫ്രിക്കന്‍ വ്യക്‌തി കൂടിയാണ് എന്‍ഗോസി. ദക്ഷിണ കൊറിയയുടെ പ്രതിനിധി പിന്‍മാറിയതോടെ വോട്ടെടുപ്പില്ലാതെ തന്നെ എന്‍ഗോസി ഡബ്‌ള്യുടിഒയുടെ തലപ്പ് എത്തുകയായിരുന്നു.
ലോകബാങ്ക് ചുമതലയിലും നൈജീരിയയുടെ ധനമന്ത്രിയായും 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള എന്‍ഗോസി ഹാര്‍വാഡില്‍ നിന്നാണ് വികസന സാമ്പത്തിക ശാസ്‍ത്രം പഠിച്ചത്. പിന്നീട് 2003ല്‍ ധനമന്ത്രിയായി സ്‌ഥാനമേറ്റ അവര്‍ തന്റെ നിരവധിയായ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. പാരീസ് ക്‌ളബ് ഓഫ് ക്രെഡിറ്റര്‍ രാജ്യങ്ങളുമായുള്ള നൈജീരിയയുടെ കോടിക്കണക്കിന് ഡോളര്‍ കടം റദ്ദാക്കാനുള്ള കരാറുമായി ബന്ധപ്പെട്ട എന്‍ഗോസിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം ഡബ്‌ള്യുടിഒ മേധാവിയായി ചുമതലയേറ്റ എന്‍ഗോസി കോവിഡ് പകര്‍ച്ചവ്യാധിക്ക് തടയിടാന്‍ ട്രേഡ് ബോഡി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് വ്യക്‌തമാക്കിയതായി നേരത്തെ റോയിട്ടേഴ്സ് റിപ്പോര്‍ട് ചെയ്‌തിരുന്നു. കൂടാതെ സമ്പന്നരും ദരിദ്രരുമായ രാജ്യങ്ങള്‍ തമ്മിലുള്ള വാക്‌സിന്‍ നിരക്കിലെ അസമത്വം നിരുപാധികമല്ലെന്ന് പറഞ്ഞ അവര്‍ മെഡിക്കല്‍ വസ്‌തുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ നീക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുമെന്നും വ്യക്‌തമാക്കി.
Kerala News: കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി