മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പാശ്‌ചാത്തലത്തിൽ മലപ്പുറത്ത് സേവനത്തിലേര്‍പ്പെട്ട നിയമ പാലകര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ഭക്ഷണമെത്തിച്ച് നല്‍കി സ്വലാത്ത് നഗര്‍ ‘മഅ്ദിൻ’ അക്കാദമി.
ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ ഉച്ചഭക്ഷണം അവരവരുടെ ഡ്യൂട്ടി സ്‌ഥലങ്ങളിലേക്ക് ‘മഅ്ദിൻ’ പ്രവർത്തകർ എത്തിച്ചു നല്‍കും. മലപ്പുറം പോലീസ് സ്‌റ്റേഷൻ, മേല്‍മുറി, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കുന്നുമ്മല്‍, കോട്ടപ്പടി, വടക്കേമണ്ണ, കിഴക്കേത്തല തുടങ്ങിയ സ്‌ഥലങ്ങളിലേക്കാണ് ഭക്ഷണം എത്തിച്ച് നല്‍കുന്നത്; ‘മഅ്ദിൻ’ പത്രകുറിപ്പിൽ പറഞ്ഞു.
നാടിന്റെയും സമൂഹത്തിന്റെയും നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന അവശ്യസർവീസ് മേഖലയിലെ ജീവനക്കാര്‍ക്ക് പിന്തുണ നല്‍കേണ്ടത് മനുഷ്യ സ്‌നേഹികളുടെ കടമയാണെന്നും ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കൂട്ടായ പ്രയത്‌നം നടത്തുന്നവരെ അഭിനന്ദിക്കുന്നുവെന്നും ഈ കൂട്ടായ്‌മയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ‘മഅ്ദിൻ’ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
ദിവസവും ഇരുനൂറ് പേര്‍ക്കുള്ള ഭക്ഷണമാണ് മഅ്ദിൻ അക്കാദമി വളണ്ടിയര്‍മാര്‍ എത്തിച്ച് നല്‍കുന്നത്. മഅ്ദിൻ ജനറല്‍ മാനേജര്‍ സൈതലവി സഅദി, മഅ്ദിൻ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്‌ദുറഹ്‌മാൻ ചെമ്മങ്കടവ്, സൈഫുദ്ധീന്‍ പൈത്തിനിപ്പറമ്പ്, നൂറുദ്ധീന്‍ അദനി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വർഷവും ലോക്ക്ഡൗണും റമളാനും ഒന്നിച്ച് വന്നസമയത്ത് നോമ്പുതുറ വിഭവങ്ങളും ഭക്ഷണവും മഅ്ദിൻ എത്തിച്ചു നല്‍കിയിരുന്നു.
Most Read: ലക്ഷദ്വീപിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി; പ്രതിഷേധങ്ങൾ വകവെക്കാതെ അഡ്‌മിനിസ്ട്രേഷൻ