തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. ഇതിനിടെ കവരത്തിയിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി നൽകിയിരിക്കുകയാണ് അഡ്‌മിനിസ്ട്രേഷൻ. ലക്ഷദ്വീപ് കോർപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ സെക്രട്ടറി, അമുൽ എറണാകുളം ബ്രാഞ്ച് മാനേജർ എന്നിവർക്ക് അഡ്‌മിനിസ്ട്രേറ്റർ കൈമാറിയ ഉത്തരവ് പുറത്തുവന്നു.
കഴിഞ്ഞ ദിവസം അഡ്‌മിനിസ്ട്രേറ്റർ പുറത്തിറക്കിയ ഉത്തരവിൽ ദ്വീപിലെ എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്നും പറയുന്നുണ്ട്. ഇതിനെതിരെ ലക്ഷദ്വീപ് സ്‌റ്റുഡന്‍സ് അസോസിയേഷൻ (എൽഎസ്എ) പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപ് വെറ്റിനറി വകുപ്പ് മികച്ച നിലയിൽ നടത്തി വരുന്ന ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് ഫാമുകളിലെ പശുക്കളെ ലേലം ചെയ്യുന്ന പ്രവര്‍ത്തിയില്‍ പങ്കെടുക്കരുതെന്ന് വിദ്യാർഥികൾ ആഹ്വാനം ചെയ്‌തു.
അമുൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും എൽഎസ്‌എ കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടം മാത്രം ലക്ഷ്യമിട്ട് അമുൽ ഉൽപന്നങ്ങൾ ദ്വീപുകളിൽ എത്തിക്കാനുള്ള കപട നീക്കമാണിതെന്ന് എൽഎസ്‌എ തുറന്നടിച്ചു. അറേബ്യന്‍ സീ കപ്പലില്‍ 24ആം തീയതി മുതൽ കവരത്തിയില്‍ എത്തുന്ന അമുല്‍ ഉൽപന്നങ്ങള്‍ തടയാനാണ് സംഘടനയുടെ തീരുമാനം.
എൽഎസ്‌എയ്‌ക്ക് പുറമേ അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ രൂക്ഷ വിമർശനവുമായി സ്‌ഥലം എംപി പിപി മുഹമ്മദ് ഫൈസലും രംഗത്തെത്തിയിരുന്നു. ഡയറി ഫാമുകൾ പൂട്ടാനുള്ള അഡ്‌മിനിസ്ട്രേറ്ററുടെ ഉത്തരവ് വ്യക്‌തി താൽപര്യത്തിന് വേണ്ടി മാത്രമാണെന്നും അമുൽ കമ്പനിക്ക് വേണ്ടിയാണ് ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഫൈസൽ പറഞ്ഞു.
ദ്വീപ് നിവാസികൾക്കിടയിലും പ്രതിഷേധം കനക്കുകയാണ്. എന്നാൽ, ഇവയൊന്നും തന്നെ മുഖവിലക്കെടുക്കാതെ തങ്ങളുടെ സംഘപരിവാർ അജണ്ട ലക്ഷദ്വീപ് ജനതക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രഫുൽ പട്ടേൽ.
Also Read: രാജ്യത്ത് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചു; ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരി