ന്യൂഡെൽഹി : രാജ്യത്ത് ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരിയായ യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ ആളുകളിൽ ബ്ളാക്ക് ഫംഗസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അതിനേക്കാൾ അപകടകാരിയായ യെല്ലോ ഫംഗസ് രാജ്യത്ത് സ്‌ഥിരീകരിക്കുന്നത്.
രാജ്യത്ത് നിലവിൽ ബ്ളാക്ക് ഫംഗസിന്റെ തീവ്രതയും മറ്റും മനസിലാക്കി ആരോഗ്യ പ്രവർത്തകർ പ്രതിവിധികൾ തുടരുന്ന സാഹചര്യത്തിലാണ് യെല്ലോ ഫംഗസ് ആരോഗ്യ മേഖലയിൽ ആശങ്കകൾ സൃഷ്‌ടിക്കുന്നത്. ഗുരുതരമായ സന്ദര്‍ഭങ്ങളില്‍ പഴുപ്പ് ചോര്‍ന്നൊലിക്കുക, മുറിവുകള്‍ ഉണങ്ങാതെ അതീവ ഗുരുതരമായ വൃണത്തിലേക്ക് വഴിമാറുക, നെക്രോസിസ് മൂലം കണ്ണുകള്‍ മുങ്ങിപ്പോകല്‍ എന്നിവക്ക് യെല്ലോ ഫംഗസ് കാരണമാകും.
യെല്ലോ ഫംഗസ് ബാധ ഗുരുതരമായതിനാൽ തന്നെ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ തന്നെ ചികിൽസ തേടണമെന്ന് ആരോഗ്യ വിദഗ്‌ധർ വ്യക്‌തമാക്കി. പ്രധാനമായും ശുചിത്വമില്ലായ്‌മയിൽ നിന്നാണ് യെല്ലോ ഫംഗസ് ബാധ ഉണ്ടാകാൻ ഇടയെന്ന് വിദഗ്‌ധർ അറിയിച്ചു. അതിനാൽ വീടിന് ചുറ്റുമുള്ള സ്‌ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും, ബാക്‌ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ച തടയുന്നതിനായി പഴകിയ ഭക്ഷണങ്ങളും മാലിന്യങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ ശരീര ശുചിത്വം പാലിക്കേണ്ടതും അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്‌ധർ അറിയിച്ചു.
Read also : പ്രതിരോധം വർധിപ്പിക്കാൻ കൊവാക്‌സിൻ ബൂസ്‌റ്റർ ഡോസ്; പരീക്ഷണം ആരംഭിച്ചു