കോഴിക്കോട്: ഭക്ഷ്യ വിഷബാധ റിപ്പോർട് ചെയ്‌തതിനെ തുടർന്ന് പന്തീരാങ്കാവിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടി. കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗസല്യ യോജന പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിലെ ഹോസ്‌റ്റലിലെ 14 വിദ്യാർഥിനികളെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ രാവിലെ പ്രഭാതഭക്ഷണം കഴിച്ചതിന് ശേഷം ചർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാർഥിനികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആസ്‌ന, ആതിര, ഷർബിന, ഫിന,നിമിഷ, ജിന, ആര്യ, ഷഗി, റിനു, ആരതി, കൃഷ്‌ണേന്ദു, ജിബിനെ, നിയ, ഷിൽന എന്നിവരാണ് ചികിൽസയിൽ ഉള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ ഒരാൾക്ക് കോവിഡും സ്‌ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, കെട്ടിടത്തിനും കേന്ദ്രത്തിന്റെ ഹോസ്‌റ്റലിനും പഞ്ചായത്ത് അനുമതി നൽകിയിട്ടില്ലെന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാശുതി പറഞ്ഞു. ഇവിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും പരാതി ഉയർന്നിരുന്നു. ആരോഗ്യ വിഭാഗവും പോലീസും പഞ്ചായത്ത് അധികൃതരും കേന്ദ്രത്തിൽ എത്തി പരിശോധന നടത്തിയിരുന്നു. പദ്ധതിയുടെ നോഡൽ ഏജൻസിയായ കുടുംബശ്രീയുടെ കോ-ഓർഡിനേറ്ററാണ് സ്‌ഥാപനം അടക്കാൻ ഉത്തരവിട്ടത്.
Most Read: മുല്ലപ്പെരിയാർ അണക്കെട്ട്; ജലനിരപ്പിൽ വീണ്ടും വർധന