മസ്കറ്റ്: ഒമാനിൽ ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ എണ്ണത്തിൽ കുറവു വരുന്നെന്ന് റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ ) നടത്തിയ പഠനത്തിലാണ് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് വരുന്നതായി കണ്ടെത്തിയത്. ഓരോ വർഷവും പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവ് വരുന്നതായാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 9.3 ശതമാനം കുറവ് പ്രവാസികളുടെ എണ്ണത്തിൽ വന്നു. സ്വകാര്യ മേഖലയിൽ മാത്രം കുറവ് 10.1 ശതമാനത്തോളമാണ്.
രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തിൽ താഴെയായിരിക്കുകയാണ് ഒമാനിലെ പ്രവാസികളുടെ എണ്ണം. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് എണ്ണത്തിൽ ഇത്രയും കുറവ് രേഖപ്പെടുത്തിയത്. സ്വദേശിവൽക്കരണവും രാജ്യത്തെ കൊറോണ വ്യാപനവുമാണ് പ്രവാസികളുടെ തൊഴിൽ നഷ്ടത്തിനും മടങ്ങിപ്പോക്കിനും കാരണമെന്നാണ് കരുതുന്നത്. നിലവിൽ മസ്കറ്റിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ കഴിയുന്നത്. ഇവിടെയും പ്രവാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 6.2 ശതമാനം കുറവ് വന്നതായാണ് കണക്കാക്കുന്നത്. സർക്കാർ മേഖലയിലും പ്രവാസികളുടെ എണ്ണത്തിൽ കുറവ് വന്നു. 5.7 ശതമാനം പ്രവാസികളാണ് സർക്കാർ മേഖലയിൽ നിന്നുമാത്രം കൊഴിഞ്ഞുപോയത്. ഇന്ത്യൻ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞുവരികയാണ്. ജൂൺ മാസം വരെയുള്ള കണക്കനുസരിച്ചു ഒമാനിലെ വിദേശ തൊഴിലാളികളുടെ എണ്ണം 15,89,883 ആണ്.
2024 ആകുമ്പോഴേക്കും ഫിഷറീസ്, ഖനന മേഖലകളിൽ 35 ശതമാനം സ്വദേശി പ്രാതിനിധ്യം ഉറപ്പാക്കും. ഹോം ഡെലിവറി മേഖല പൂർണ്ണമായും സ്വദേശിവൽക്കരിക്കാനാണ് ഒമാൻ ഭരകൂടത്തിന്റെ തീരുമാനം. ഇത് മലയാളികളുടെയടക്കം ആയിരക്കണക്കിന് പ്രവാസികളുടെ ജോലി നഷ്ടപ്പെടുത്തും. 11 മേഖലകളിൽ കൂടി സ്വദേശി വൽക്കരണത്തിന് ഒമാൻ തീരുമാനിച്ചിരുന്നു.